ഇലോണ്‍ മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗം; ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ബോര്‍ഡ് അംഗങ്ങള്‍ ആശങ്കയിലെന്ന് റിപ്പോര്‍ട്ട്

തകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗം ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ബോര്‍ഡ് അംഗങ്ങളെ ആശങ്കയിലാക്കുന്നു. എല്‍എസ്ഡി, കൊക്കേയ്ന്‍, എംഡിഎംഎ ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ അദ്ദേഹം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെയും വ്യവസായങ്ങളേയും അപകടത്തിലാക്കുമെന്ന് ബോര്‍ഡ് അംഗങ്ങള്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും ആശങ്ക. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മയക്കുമരുന്നുകളുടെ ഉപയോഗം അദ്ദേഹത്തിന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ടെന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കിടയിലും ബോര്‍ഡ് അംഗങ്ങള്‍ക്കിടയിലുമുണ്ടെന്ന് ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് അവകാശപ്പെട്ടുന്നു.

സ്വകാര്യ വിരുന്നുകള്‍ക്കിടെ എല്‍എസ്ഡി, കൊക്കെയ്ന്‍, എംഡിഎംഎ, സൈക്കെഡലിക് മഷ്റൂം തുടങ്ങിയ മയക്കുമരുന്നുകള്‍ അദ്ദേഹം ഉപയോഗിക്കാറുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ ഇലോണ്‍ മസ്‌ക് തള്ളി. മയക്കുമരുന്നുപയോഗം കണ്ടെത്തുന്നതിനുള്ള സ്പേസ് എക്സില്‍ സ്ഥിരമായി പരിശോധനകള്‍ നടത്താറുണ്ടെന്നും അതിലൊന്നും മസ്‌ക് പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അലെക്സ് സ്പൈറോ പറയുന്നു. മുമ്പ് വിഷാദരോഗത്തിനുള്ള കെറ്റാമിന്‍ എന്ന മരുന്ന് കഴിച്ചിരുന്നുവെന്ന് മസ്‌ക് സമ്മതിക്കുന്നുണ്ട്.

ശനിയാഴ്ചയാണ് മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചത്. മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് കമ്പനിയിലെ ഉദ്യോഗസ്ഥരും ബോര്‍ഡ് അംഗങ്ങളും അനൗദ്യോഗികമായി പ്രതികരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെസ് ലയിലെ മുന്‍ ഡയറക്ടരായ ലിന്‍ഡ ജോണ്‍സണ്‍ 2019 ല്‍ കമ്പനി വിട്ടത് മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗത്തേയും മോശം പെരുമാറ്റത്തേയും തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Top