ഇപി ജയരാജനെതിരായ അന്വേഷണം സംസ്ഥാനക്കമ്മിറ്റിക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: ഇപി ജയരാജനെതിരായ അന്വേഷണം സംസ്ഥാനക്കമ്മിറ്റിക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര നേതൃത്വം. സംസ്ഥാന കമ്മിറ്റിയില്‍ ഇപിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി സിപിഐഎം കേന്ദ്ര നേതാക്കള്‍ എത്തിയത്. പിബിയുടെ അനുമതി ഇപ്പോള്‍ ആവശ്യമില്ല. ആക്ഷേപം എഴുതിക്കിട്ടുമ്പോള്‍ അന്വേഷിക്കാന്‍ ധാരണയായിട്ടുണ്ട്. നടപടി വേണമെങ്കില്‍ മാത്രം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും നേതൃത്വം അറിയിച്ചു.

ഇന്ന് ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് പിബിയുടെ വിശദീകരണം. അതേസമയം ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇ പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇപി പദവികള്‍ ഒഴിഞ്ഞേക്കുമെന്നാണ് വിവരം. എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്ന് ഉള്‍പ്പടെ രാജിവച്ചേക്കും. വെള്ളിയാഴ്ച്ചത്തെ സിപിഐഎം സെക്രട്ടറിയേറ്റിലും ഇപി പങ്കെടുക്കില്ല. അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നായിരുന്നു പി ജയരാന്‍ പ്രതികരിച്ചത്. ആരോപണം നിഷേധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Top