ഇടുക്കിയിൽ അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

ഇടുക്കിയിൽ അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ 140 തിലധികം പന്നികളെ കൊന്നു. ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം. ഇടുക്കിയിലെ പെരുവന്താനം, വണ്ടന്മേട്, വാഴത്തോപ്പ്, കൊന്നത്തടി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടങ്ങളിലെ ചില ഫാമുകളിൽ കഴിഞ്ഞ ദിവസം പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു.

രോഗം സ്ഥിരീകരിച്ച ഫാമുകളുടെ പത്തു കിലോമീറ്റർ ചുറ്റളവ് ജില്ല ഭരണകൂടം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധയുള്ള മറ്റു ഫാമുകളിലെ പന്നികളെയും കൊല്ലുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

ആഫ്രിക്കൻ പന്നിപ്പനി ഇടുക്കി ജില്ലയിൽ വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ ഫാമുകളിലും രോഗബാധ കണ്ടെത്തിയത്. നേരത്തെ കരിമണ്ണൂർ, വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെ കൊന്നൊടുക്കിയിരുന്നു. രോ​ഗം ബാധിച്ച പന്നികളെ വിൽക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃ​ഗസംരക്ഷണ വകുപ്പ് കർഷകരോട് ആവശ്യപ്പെട്ടിരുന്നു. ആഫിക്കൻ പന്നിപ്പനി മനുഷ്യനെ ബാധിക്കുന്ന അസുഖമല്ല. പന്നികൾക്ക് ഇത് മാരകമായ രോ​ഗമാണ്. കൂട്ടത്തോടെ പന്നികൾ മരിക്കുന്നതിന് സാധ്യതയുണ്ട്.

Top