ഇടിക്കൂട്ടിലെ അവസാന അങ്കത്തിനൊരുങ്ങി ഫ്‌ളോയ്ഡ് മെയ്‌വെതര്‍

ലാസ്‌വെഗാസ്: ഇടിക്കൂട്ടിലെ അവസാന അങ്കം പ്രഖ്യാപിച്ച് ഫ്‌ളോയ്ഡ് മെയ്‌വെതര്‍. 19 വര്‍ഷമായി തുടരുന്ന ബോക്‌സിംഗ് കരിയറിലെ അവസാന അങ്കത്തിലാണ് അടുത്ത മാസം 12ന് ആന്ദ്രേ ബെര്‍ട്ടോയുമായി ലോക ചാംപ്യന്‍ ഏറ്റുമുട്ടുക. മൂന്ന് മാസം മുന്‍പ് നൂറ്റാണ്ടിലെ പോരാട്ടത്തില്‍ പാക്വിയാവോയെ കീഴ്‌പ്പെടുത്തിയ ശേഷം മെയ്‌വെതറിന്റെ ആദ്യ മത്സരമാണിതെന്ന പ്രത്യേകതയുമുണ്ട്.

ജയിച്ചാല്‍ പ്രൊഫഷണല്‍ കരിയറില്‍ തോല്‍വി അറിയാതെ 49 മത്സരങ്ങള്‍ എന്ന റോക്കി മാഴ്‌സിയാനോയുടെ റെക്കോര്‍ഡിനൊപ്പമെത്താനും മെയ്‌വെതറിനാകും. അമിര്‍ ഖാന്‍ ഉള്‍പ്പെടെ പ്രമുഖ ബോക്‌സര്‍മാര്‍ മെയ്‌വെതറിനെ നേരിടാന്‍ തയ്യാറായിരുന്നെങ്കിലും ബെര്‍ട്ടോയ്ക്ക് നറുക്ക് വീണത് അപ്രതീക്ഷിതമായാണ്. അവസാന ആറ് മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമാണ് 31കാരനായ ബെര്‍ട്ടോയ്ക്കുള്ളത്.

അതിനാല്‍ തന്നെ മെയ്‌വെതറിന് അനായാസ ജയം ഉറപ്പിക്കുകയാണ് ആരാധകര്‍. ചരിത്രനേട്ടത്തിന് സാക്ഷികളാകുന്നതിനായി ലാസ് വെഗാസിലേക്ക് പറന്നെത്താന്‍ ആരാധകരോട് മെയ്‌വെതര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

Top