ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ന്യൂസിലന്റ് ക്വാര്‍ട്ടറില്‍

വെല്ലിംഗ്ടണ്‍: ഗ്രൂപ്പ് എയില്‍ ആതിഥേയരായ ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് വന്‍തോല്‍വി. ലോകകപ്പിലെ തന്നെ ഏറ്റവും കുറഞ്ഞ സ്‌കോറില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട കിവികള്‍ ഒമ്പതു വിക്കറ്റിന് ജയിച്ചു. മൂന്നാം ജയത്തോടെ കിവീസ് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി.

ഇംഗ്ലീഷുകാരെ 33.2 ഓവറില്‍ 123 റണ്‍സിന് എറിഞ്ഞൊതുക്കിയ ന്യൂസിലന്‍ഡ് 12.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ലോകകപ്പിലെ അതിവേഗ അര്‍ധ സെഞ്ചുറി കണ്ടത്തിയ നായകന്‍ ബ്രണ്ടന്‍ മക്കല്ല (77) മാണ് വിജയം അനായാസമാക്കിയത്. 18 ബോളില്‍ നിന്നായിരുന്നു മക്കല്ലത്തിന്റെ അര്‍ധ സെഞ്ചുറി. എട്ട് ഫോറും ഏഴ് സിക്‌സും മക്കല്ലം അടിച്ചുകൂട്ടി. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 22 റണ്‍സ് നേടി പുറത്തായി.

നേരത്തെ ടിം സൗത്തിയുടെ തീപാറുന്ന ബോളുകള്‍ക്ക് മുന്നില്‍ ഇംഗ്ലീഷുകാര്‍ തകര്‍ന്നു വീഴുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റ് വീഴ്ത്തിയ സൗത്തിയുടെ നേതൃത്വത്തില്‍ കിവികള്‍ 33.2 ഓവറില്‍ എറിഞ്ഞു വീഴ്ത്തി. സൗത്തിയാണ് മാന്‍ ഓഫ് ദ മാച്ച്.

Top