ആഷ്സ്: ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 169 റണ്‍സിന്റെ ഉജ്ജ്വല വിജയം

കാര്‍ഡിഫ്: ആഷ്സ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 169 റണ്‍സിന്റെ ഉജ്ജ്വല വിജയം. നാലാം ഇന്നിംഗ്സില്‍ 412 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ നാലാം ദിനം 242 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും മോയിന്‍ അലിയുമാണ് ഓസീസ് തോല്‍വി വേഗത്തിലാക്കിയത്. വാലറ്റത്ത് 77 റണ്‍സടിച്ച മിച്ചല്‍ ജോണ്‍സന്റെ ചെറുത്തുനില്‍പ്പില്ലായിരുന്നെങ്കില്‍ ഓസീസ് തോല്‍വി ഇതിലും കനത്തേനെ. സ്കോര്‍: ഇംഗ്ലണ്ട് 430, 289, ഓസ്ട്രേലിയ 308, 242

ജോണ്‍സണ് പുറമെ വാര്‍ണര്‍(52) സ്മിത്ത് (33) എന്നിവര്‍ മാത്രമെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലീഷ് ആക്രമണത്തിന് മുന്നില്‍ ചെറുത്തുനില്‍ക്കാനെങ്കിലും ശ്രമിച്ചുള്ളു. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയും രണ്ടു വിക്കറ്റും നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് കളിയിലെ കേമന്‍. രണ്ടാം തുടക്കത്തിലേ ക്രിസ് റോജേഴ്സിനെ നഷ്ടമായശേഷം ഓസീസിന് വാര്‍ണറും സ്മിത്തും ചേര്‍ന്ന് പ്രതീക്ഷ നല്‍കിയതായിരുന്നു. എന്നാല്‍ സ്മിത്തിനെയും ക്യാപ്റ്റന്‍ ക്ലാര്‍ക്കിനെയും(4)വീഴ്ത്തിയ ബ്രോഡ് ആ പ്രതീക്ഷകള്‍ കരിച്ചു കളഞ്ഞു. ആദം വോഗ്സിനെയും(1),ഷെയ്ന്‍ വാട്സണെയും(19) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ വു‍ഡ് ഓസീസ് പതനത്തിന് ആക്കം കൂട്ടി.

മിച്ചല്‍ ജോണ്‍സണും മിച്ചല്‍ സ്റ്റാര്‍ക്കും(17) ചേര്‍ന്ന് പൊരുതി നോക്കിയെങ്കിലും തോല്‍വിയുടെ ഭാരം കുറക്കാനെ അതുകൊണ്ടായുള്ളു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 16ന് ലോര്‍ഡ്സില്‍ തുടങ്ങും.

Top