ആഷസ് ടെസ്റ്റ് രണ്ടാംദിനം; ഓസ്‌ട്രേലിയ അഞ്ചിന് 264

കാര്‍ഡിഫ്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് നേരിയ മുന്‍തൂക്കം. ആദ്യ ഇന്നിംഗ്‌സില്‍ 430 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ അഞ്ചിന് 264 റണ്‍സ് എന്ന നിലയിലാണ്. അഞ്ചു വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയ 166 റണ്‍സ് പിറകിലാണ്.

ഓസ്‌ട്രേലിയയ്ക്കുവേണ്ടി ക്രിസ് റോഗേഴ്‌സ് 95 റണ്‍സെടുത്തെങ്കിലും മദ്ധ്യനിരയില്‍ ആര്‍ക്കും മികച്ച ഇന്നിംഗ്‌സ് കളിക്കാനായില്ല. സ്റ്റീവ് സ്മീത്ത്(33), മൈക്കല്‍ ക്ലാര്‍ക്ക്(38), ആദം വോഗ്‌സ്(31) എന്നിവര്‍ക്കു നീണ്ട ഇന്നിംഗ്‌സ് കളിക്കാനായില്ല. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 29 റണ്‍സോടെ ഷെയ്ന്‍ വാട്ട്‌സനും ആറു റണ്‍സോടെ നഥാന്‍ ലിയോണുമാണ് ക്രീസില്‍. ഇംഗ്ലണ്ടിനുവേണ്ടി മൊയിന്‍ അലി രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ഏഴിന് 343 എന്ന നിലയില്‍ കളി തുടര്‍ന്ന ഇംഗ്ലണ്ടിന് 87 റണ്‍സു കൂടി കൂട്ടിച്ചേര്‍ക്കവെ ശേഷിക്കെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 88 പന്തില്‍ 77 റണ്‍സെടുത്ത മൊയിന്‍ അലിയുടെ ബാറ്റിംഗാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 400 കടത്തിയത്. അഞ്ചു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. ജോഷ് ഹാസ്ല്‍വുഡ് മൂന്നു വിക്കറ്റ് സ്വന്തമാക്കി.

Top