ആഷസ് ടെസ്റ്റ്: ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ജയം

നോട്ടിംഹാം: ആഷസ് ടെസ്റ്റിന്റെ നാലാം മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ജയം. ഇന്നിങ്‌സിനും 78 റണ്‍സിനുമാണ് ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഇതോടെ, അഞ്ച് മല്‍സരങ്ങളുള്ള ആഷസ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.

സ്റ്റുവര്‍ട്ട് ബ്രോഡ് തുടങ്ങിവച്ചത് ബെന്‍ സ്‌റ്റോക്‌സും മാര്‍ക്ക് വുഡും ഭംഗിയായി പൂര്‍ത്തിയാക്കിയപ്പോള്‍ ഇംഗ്ലണ്ടിന് വിജയം അനായാസമായി.

331 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് കടവുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ സന്ദര്‍ശകരുടെ പോരാട്ടം 253 റണ്‍സില്‍ അവസാനിച്ചു. ആദം വോഗസ്(51*) വാലറ്റക്കാരെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇന്നിംഗ്‌സ് പരാജയത്തില്‍നിന്നു കരകയറ്റാനായില്ല.

ബെന്‍ സ്റ്റോക്‌സ് 36 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തി. മാര്‍ക്ക് വുഡ് മൂന്നും സ്റ്റുവര്‍ട്ട് ബ്രോഡ് ഒന്നും വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ തീയുണ്ടകളേറ്റ് 60 റണ്‍സിന് ഓസീസ് പുറത്തായിരുന്നു. 15 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റുകളാണ് ബ്രോഡ് എറിഞ്ഞിട്ടത്.

ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 391 റണ്‍സാണെടുത്തത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക് ആറു വിക്കറ്റെടുത്തിരുന്നു.

ബൗളര്‍മാര്‍ അരങ്ങുവാണ നോട്ടിംഗ്ഹാമില്‍ ജോ റൂട്ട്(130) സെഞ്ചുറിയുമായി തലയുയര്‍ത്തി നിന്നു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സില്‍ എക്‌സ്ട്രാസ് ആയിരുന്നു ടോപ് സ്‌കോറര്‍(14).

Top