ആര്‍എസ്എസിന്റെ അടി കൊണ്ടിട്ടും പേര് പറയാന്‍ ഭയക്കുന്നതെന്തിനെന്ന്‌ പിണറായി

തിരുവനന്തപുരം: കേന്ദ്രത്തിലെ ബിജെപി ഭരണത്തില്‍ കീഴില്‍ നാട്ടില്‍ ആര്‍എസ്എസ് അഴിഞ്ഞാടുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആറ്റിങ്ങലില്‍ പെന്തകോസ്ത് വിശ്വാസികള്‍ക്കെതിരെ നടന്ന ആക്രമണത്തിനെതിരായ സെക്രട്ടറിയറ്റ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്റെ അടികൊണ്ടിട്ടും അവരുടെ പേര് പറയാന്‍ പലരും ഭയക്കുന്നു. എന്നാല്‍ അങ്ങിനെ ഭയപ്പെടേണ്ട കാര്യമില്ല. ആര്‍എസ്എസ് ആക്രമിച്ചെങ്കില്‍ ആര്‍എസ്എസ് ആക്രമിച്ചു എന്ന് തന്നെ പറയണം . അടി കിട്ടിയ ക്രൈസ്തവര്‍ ആര്‍എസ്എസിന്റെ പേര് പറയാന്‍ ഭയക്കേണ്ടതില്ല.

മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറഞ്ഞ നാടാണ് കേരളം. ആ നാട്ടിലേയ്ക്ക് കൃഷി എന്നു പറഞ്ഞു തൊഗാഡിയ അടക്കമുള്ളവര്‍ വരുന്നുണ്ട്. എന്നാല്‍ കൃഷിയല്ല വര്‍ഗീയ വിഷം ചീറ്റുകയാണ് തൊഗാഡിയയുടെ ലക്ഷ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.

എതൊരു വ്യക്തിക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഇവിടെ അവകാശമുണ്ട്. വര്‍ഗീയത അത് ചെറുതായാലും വലുതായാലും എതിര്‍ക്കപെടേണ്ടത് തന്നെയാണ്. ആര്‍എസ്എസിന്റെ വര്‍ഗീയത നടപ്പാക്കാന്‍ ഈ നാട് അനുവദിക്കില്ല.

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുന്നത് പതിവാക്കിയിരിക്കയാണ്. ഈ രാജ്യത്ത് എന്തുചെയ്ത് കളയാമെന്ന ധാരണയാണ് ആര്‍എസ്എസിന്. എന്നാല്‍ അതൊന്നും ഈ നാട്ടില്‍ നടപ്പാകില്ല.

ഹിന്ദുവിലും മുസ്ലീമിലും ക്രിസ്ത്യാനികളിലും കൂടുതല്‍ പേരും മതേതരചിന്താഗതിക്കാരാണ്. കുറച്ച് പേര് മാത്രമാണ് വര്‍ഗീയ കാഴ്പാടുള്ളവര്‍ . അവര്‍ എതിര്‍ക്കപ്പെടുകതന്നെ വേണം. അതിന് വിശ്വസികളല്ലെങ്കില്‍ കൂടി താനും തന്റെ പാര്‍ടിയും എന്നും മുന്നില്‍തന്നെയുണ്ടാകുമെന്നും പിണറായി പറഞ്ഞു.

Top