ആദ്യ ലോകപ്പ് മത്സരത്തില്‍ യുഎഇ സിംബാബ്‌വെയോട് പൊരുതി തോറ്റു

നെല്‍സണ്‍: ലോകകപ്പില്‍ അരങ്ങേറ്റംകുറിച്ച യുഎഇ സിംബാബ്‌വെയോട് പൊരുതി തോറ്റു. നാലു വിക്കറ്റിനാണ് യുഎഇ സിംബാബ്‌വെയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. യുഎഇയുടെ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 12 പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് വിജയം കണ്ടത്.

സിംബാബ്‌വെയുടെ സീന്‍ വില്യംസിന്റെ ഓള്‍ റൗണ്ട് മികവാണ് യുഎഇയ്ക്ക് വിജയം നിഷേധിച്ചത്. യുഎഇയുടെ രണ്ടു വിക്കറ്റുകള്‍ പിഴുത സീന്‍ വില്യംസ് പുറത്താകാതെ 76 റണ്‍സ് നേടുകയും ചെയ്തു. ഓപ്പണര്‍മാരായ സിക്കന്ദര്‍ റാസയും (46) റെഗിസ് ചാകബാവയും (35) സിംബാബ്‌വെയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.

നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുഎഇ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 285 റണ്‍സെടുത്തത്. ഷൈമന്‍ അന്‍വര്‍(50 പന്തില്‍ 67), ഖുറാം ഖാന്‍(45), യുഎഇയുടെ മലയാളി താരം കൃഷ്ണ ചന്ദ്രന്‍ (34) എന്നിവരുടെ മികച്ച പ്രകടനമാണ് യുഎഇയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വാലറ്റക്കാരായ മുഹമ്മദ് നവീദും (17 പന്തില്‍ 23) അംജാദ് ജാവേദും (19 പന്തില്‍ 25) യുഎഇ സ്‌കോര്‍ 250 കടത്തി. സീന്‍ വില്യംസാണ് കളിയിലെ കേമന്‍.

Top