ആണവായുധങ്ങള്‍ നിര്‍മിച്ചത് ഇന്ത്യയുമായി നടക്കാവുന്ന യുദ്ധം മുന്നില്‍ക്കണ്ട്: പാക്കിസ്ഥാന്‍

കറാച്ചി: ആണവായുധങ്ങള്‍ നിര്‍മിച്ച് കൂട്ടിയത് ഇന്ത്യയുമായി ഏതു സമയത്തും നടക്കാവുന്ന യുദ്ധം മുന്നില്‍ക്കണ്ടാണെന്ന് പാക്കിസ്ഥാന്‍. ആണവായുധ നിര്‍മാണത്തെപ്പറ്റി പാക്കിസ്ഥാന്‍ ആദ്യമായാണ് ഔദ്യോഗിക വിശദീകരണം നല്‍കുന്നത്.

ഇന്ത്യയുടെ തത്വശാസ്ത്രങ്ങള്‍ ഏതു സമയത്തും ഉണ്ടാകാനിടയുള്ള യുദ്ധത്തെ ഓര്‍മിപ്പിക്കുന്നു. അതിനെ നേരിടുന്നതിനാണ് ആണവായുധങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് പാക്ക് വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി പറഞ്ഞു.

യുഎസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആണവായുധ നിരായുധീകരണ കരാറിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്നും അസീസ് ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങുന്നതിനായിട്ടല്ല പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നത്. വരാനിരിക്കുന്ന യുദ്ധത്തെ തടയുന്നതിന് വേണ്ടിയാണെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

ഈമാസം 22ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി ഷെരീഫ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പാക്കിസ്ഥാന്‍ വന്‍തോതില്‍ ആണവായുധങ്ങള്‍ നിര്‍മിച്ചുകൂട്ടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ ഇതുവരെയുള്ള നിലപാട്.

Top