ആഘോഷവേളകളിലെ പടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ദസറയും ദീപാവലിയുമുള്‍പ്പെടെയുള്ള ആഘോഷവേളകളിലെ പടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികള്‍ സുപ്രീം കോടതിയില്‍. ‘ഞങ്ങളുടെ ശ്വാസകോശം പൂര്‍ണ വളര്‍ച്ചയിലെത്തിയിട്ടില്ല. പടക്കങ്ങളുടെ ശബ്ദവും വെളിച്ചവും ഞങ്ങള്‍ക്ക് താങ്ങാനാവില്ല.’ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ആറു മാസം പ്രായമുള്ള അര്‍ജുന്‍ ഗോപാല്‍, ആരവ് ഭണ്ഡാരി , 14 മാസം പ്രായമുള്ള സൊയാ റാവു ഭാസിന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

ജുഡീഷ്യല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ഹര്‍ജി. ആഘോഷങ്ങളിലെ അന്തരീക്ഷ മലിനകരണം നിയന്ത്രിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കുകയാണ് അന്തരീക്ഷ മലിനീകരണം എന്നാണ് ഇവരുടെ വാദം. അഭിഭാഷകരായ അച്ഛന്‍മാര്‍ വഴിയാണ് ഇവര്‍ കോടതിയിലെത്തിയത്. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ രക്ഷിതാക്കള്‍ വഴി കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി അനുവദിക്കുന്നുണ്ട്. ഇതനുസരിച്ചാണ് ഉത്സവകാലത്തെ ശബ്ദം, പൊടി തുടങ്ങിയവ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ലോകത്തില്‍ മലിനീകരണത്തില്‍ ഒന്നാം സ്ഥാനം ഡല്‍ഹിക്കാണ്. വായു മലിനീകരണത്തെത്തുടര്‍ന്നുള്ള അസുഖത്തെത്തുടര്‍ന്ന് രാജ്യത്ത് ഒരുലക്ഷത്തിലധികം പേരാണ് ഓരോ വര്‍ഷവും മരിക്കുന്നത്.

Top