ആംഗ്ലോ ഇന്ത്യന്‍ എം.പിയിലൂടെ ബി.ജെ.പി കേരളത്തില്‍ പിടിമുറുക്കാന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ തലശേരിയില്‍ നിന്നുള്ള പ്രഫ. റിച്ചാര്‍ഡ് ഹേയെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ലോക്‌സഭയിലെത്തിച്ച് ബി.ജെ.പി കേരളത്തില്‍ പിടിമുറുക്കുന്നു.

കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 20 എം.പിമാര്‍ക്കൊപ്പം രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത ഹേ ഇനി കേരളത്തിലെ ബി.ജെ.പി എം.പിയായിമാറും. മറ്റ് എം.പിമാര്‍ക്കുള്ളപോലെ എം.പി ഫണ്ട് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നോമിനേറ്റഡ് എം.പിക്കുമുണ്ട്. അതിനാല്‍ കേരളത്തില്‍ ഒരു
എം.എല്‍.എ പോലുമില്ലെന്ന നാണക്കേടില്‍ നിന്നും ബി.ജെ.പിക്ക് മോചനമാവുകയും ചെയ്യും.

ബി.ജെ.പിക്ക് താല്‍പര്യമുള്ള മേഖലകളില്‍ എം.പി ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുമാവും. നേരത്തെ വാജ്‌പേയി മന്ത്രി സഭയില്‍ ഒ. രാജഗോപാലിനെ കേന്ദ്ര റെയില്‍വെ സഹമന്ത്രിയാക്കിയിരുന്നു. മധ്യപ്രദേശില്‍ നിന്നും രാജ്യസഭാ അംഗമാക്കിയാണ് ബി.ജെ.പി രാജഗോപാലിനെ കേന്ദ്രമന്ത്രിയാക്കിയത്. ഇതിനു ശേഷം ബി.ജെ.പിക്കു ലഭിച്ച വലിയ രാഷ്ട്രീയ നേട്ടമാണ് ഹേയുടെ എം.പി സ്ഥാനം.

ബാലഗോകുലവുമായും ബി.ജെ.പിയുടെ മറ്റ് പോഷക സംഘടനകളുമായുമുള്ള അടുപ്പമാണ് പ്രൊഫ. റിച്ചാര്‍ഡ് ഹേയെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി പാര്‍ലമെന്റില്‍ എത്തിച്ചത്. സ്‌കോട്ട്‌ലന്‍ഡ്കാരന്‍ റോബര്‍ട്ട് വില്യം മുരഹേയുടെയും വയനാട്ടുകാരി സരോജിനിയുടെയും മകനാണ് റിച്ചാര്‍ഡ് ഹേ. ഹാരിസണ്‍ പ്ലാന്റേഷന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറായിട്ടാണ് റോബര്‍ട്ട് വില്യം കേരളത്തില്‍ വന്നത്. പിന്നെ ഇവിടെ നിന്ന് വിവാഹം കഴിച്ച് കുടംബമായി.

തലശ്ശേരി സെന്റ് ജോസഫ് സ്‌കൂള്‍, മടപ്പള്ളി ഗവ. കോളേജ്, കോഴിക്കോട് സര്‍വകലാശാല എന്നിവിടങ്ങളിലാണ് ഹേയുടെ വിദ്യാഭ്യാസം. 1976ല്‍ ജൂനിയര്‍ ലക്ചററായി ഔദ്യോഗിക ജീവിതം തുടങ്ങി.

പെരിന്തല്‍മണ്ണ ഗവ.കോളേജ്, മടപ്പള്ളി ഗവ. കോളേജ്, ബ്രണ്ണന്‍ കോളേജ്, പേരാമ്പ്ര ഗവ. കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി. മൊകേരി ഗവ.കോളേജ്, കൊയിലാണ്ടി ഗവ. കോളേജ്, എളരിത്തട്ട് കോളേജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി. കോളേജ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ശേഷവും അദ്ധ്യാപക ജോലി തുടരുകയാണ്.

കഴിഞ്ഞ ലോക്‌സഭയില്‍ കൊച്ചിക്കാരനായ ചാള്‍സ് ഡയസ് ആയിരുന്നു കോണ്‍ഗ്രസിന്റെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി.

Top