അരുവിക്കര മുന്‍നിര്‍ത്തി ഓപ്പറേഷന്‍ കുബേര; പൊലീസിലെ ഒരു വിഭാഗത്തിന് കൊയ്ത്താവും

തിരുവനന്തപുരം: ഓപ്പറേഷന്‍ കുബേര വീണ്ടും ശക്തമാക്കാന്‍ തീരുമാനിച്ചത് ലോക്കല്‍ പൊലീസിലെ ഒരു വിഭാഗത്തിന് വന്‍ ‘കൊയ്ത്താവും’.

ഇന്ന് മുതല്‍ കൊള്ളപ്പലിശക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി മേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്. നേരത്തെ ഇത്തരമൊരു പ്രഖ്യാപനം നടത്തി ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിരുന്നെങ്കിലും അത് വേണ്ടത്ര ഫലപ്രദമായിരുന്നില്ല.

റെയ്ഡ് നടത്തേണ്ട പലിശക്കാരുടെ വീടുകളിലും ഓഫീസുകളിലും പൊലീസ് എത്തും മുന്‍പ് തന്നെ വിവരങ്ങള്‍ എത്തുന്നതിനാല്‍ റെയ്ഡ് പലയിടത്തും പ്രഹസനമായി മാറുകയായിരുന്നു.

ഫലത്തില്‍ ലോക്കല്‍ പൊലീസിലെ ഒരു വിഭാഗത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ആദ്യഘട്ട ഓപ്പറേഷന്‍ ‘കുബേര’ പ്രധാനമായും വഴിയൊരുക്കിയിരുന്നത്.

ഈ ‘പാളിച്ചകള്‍’ ഒഴിവാക്കാന്‍ രഹസ്യന്വേഷണ വിഭാഗത്തിന്റെ കര്‍ശന നിരീക്ഷണത്തോടെ രണ്ടാംഘട്ടം നടപ്പാക്കാനാണ് ഡിജിപി സെന്‍കുമാറിന്റെ നീക്കം. കൊള്ളപ്പലിശക്കാരുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ക്കശ നടപടിയുണ്ടാകുമെന്നാണ് സൂചന.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയിരിക്കെ രണ്ടാംഘട്ട ഓപ്പറേഷന്‍ കുബേര നടപ്പാക്കുന്നത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.

ചില പാളിച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും നേരത്തെ കൊള്ളപ്പലിശക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിച്ചത് പൊതു സമൂഹത്തില്‍ സര്‍ക്കാരിന് അനുകൂലമായ പ്രതികരണം ഉയര്‍ന്നതാണ് യുഡിഎഫിന് ആത്മവിശ്വാസം പകരുന്നത്. അനധികൃത ചിട്ടി കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം.

അതേസമയം ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആലപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതുകൊണ്ടാണ് ‘ഓപ്പറേഷന്‍ തട്ടിപ്പുമായി’ ആഭ്യന്തര മന്ത്രി രംഗത്ത് വന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Top