അരിക്കാശ് കൊടുക്കാത്തവര്‍ക്ക്‌ സ്മാര്‍ട്ട് സിറ്റി; കേരളത്തെ കളിയാക്കി വെങ്കയ്യനായിഡു

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ നെല്ലൂരിലെ നെല്‍ കര്‍ഷകരില്‍നിന്ന് വാങ്ങിയ അരിയുടെ പണം തിരിച്ചടക്കാത്ത കേരളത്തിന് എങ്ങനെ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു.

കേരളത്തിന് കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടാതെപോയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വായ്പകളും സാമ്പത്തിക ഇടപാടുകളും സമയബന്ധിതമായി തീര്‍ക്കാത്തതാണെന്നും നായിഡു പറഞ്ഞു. കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടാത്തതില്‍ കേരളത്തിനുള്ള പരാതി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.

ഏഴ് സ്മാര്‍ട്ട് സിറ്റികള്‍ ചോദിച്ചപ്പോള്‍ ഒരെണ്ണം മാത്രം കൊടുത്തത് അനീതിയല്ലേ എന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് കേരളത്തിന് ഒന്നില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ കിട്ടാതിരുന്നതിലേക്ക് നയിച്ച കാരണങ്ങള്‍ മന്ത്രി വെങ്കയ്യ നായിഡു വിശദീകരിച്ചത്.

ഒരു സംസ്ഥാനത്തിന് എത്ര സ്മാര്‍ട്ട് സിറ്റികള്‍ അനുവദിക്കണമെന്ന് തീരുമാനിക്കുന്നത് ജനസംഖ്യ മാത്രം നോക്കിയല്ല, വായ്പകള്‍ തിരിച്ചടക്കുന്ന കാര്യത്തില്‍ ആ സംസ്ഥാനം കാണിച്ച ജാഗ്രത അടക്കമുള്ള കാര്യങ്ങള്‍ മാനദണ്ഡങ്ങളിലുണ്ട്.

50 പോയിന്റാണ് ജനസംഖ്യക്ക് കണക്കാക്കിയിരുന്നത്. ബാക്കി 50 പോയിന്റ് ഇത്തരം ഘടകങ്ങള്‍ക്കാണ്. കേരളം പല ആവശ്യങ്ങള്‍ക്കും എടുത്ത വായ്പകള്‍ തിരിച്ചടച്ചിട്ടില്ലെന്നാണ് പരിശോധനയില്‍ മനസ്സിലായത്. ഇതില്‍ എടുത്തുപറയേണ്ടതാണ് ആന്ധ്രയിലെ നെല്ലൂരിലെ കര്‍ഷകര്‍ക്ക് കേരള സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കൊടുക്കാനുള്ള 800 കോടി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നെല്ലൂരില്‍നിന്ന് അരി കൊണ്ടുപോയതിന്റെ കാശാണിത്. അരി കേരളത്തില്‍ വിറ്റഴിച്ചിട്ടും നെല്ലൂരിലെ കര്‍ഷകര്‍ക്ക് അതിന്റെ കാശ് കൊടുത്തിട്ടില്ല. നെല്ലൂരിനെ പ്രതിനിധാനംചെയ്യുന്ന എം.പിയാണ് താന്‍.

കേരളത്തില്‍നിന്ന് എങ്ങനെയെങ്കിലും കാശ് വാങ്ങിത്തരണമെന്നാണ് എന്റെ പക്കല്‍ വന്ന് നെല്ലൂരിലെ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. അവരോട് താന്‍ എന്തു പറയാനാണെന്ന് വെങ്കയ്യ നായിഡു ചോദിച്ചു. ഹഡ്‌കോയില്‍ നിന്നെടുത്തതാണ് കേരളം തിരിച്ചടക്കാത്ത മറ്റൊരു വായ്പ. മലബാറിലെ ഒരു പദ്ധതിക്കുവേണ്ടി എടുത്ത വായ്പയും തിരിച്ചടച്ചിട്ടില്ല.

പൊതുബജറ്റില്‍ കേരളത്തില്‍ ഏഴ് സ്മാര്‍ട്ട് സിറ്റികള്‍ അനുവദിച്ചുവെന്ന വാദം തള്ളിക്കളഞ്ഞ വെങ്കയ്യ നായിഡു ഒരു സംസ്ഥാനത്തിനും നല്‍കാത്ത വാഗ്ദാനം കേരള സര്‍ക്കാറിന് എവിടെനിന്നാണ് കിട്ടിയതെന്ന് ചോദിച്ചു.

തങ്ങളുടെ സംസ്ഥാനത്ത് സ്മാര്‍ട്ട് സിറ്റി വേണമെന്നല്ല, സ്വന്തം മണ്ഡലത്തില്‍ ഒരു സ്മാര്‍ട്ട് സിറ്റി അനുവദിക്കുമോ എന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും ചോദിക്കുന്നത്. മണ്ഡലം നോക്കി സ്മാര്‍ട്ട് സിറ്റി അനുവദിക്കുകയാണെങ്കില്‍ തന്റെ മണ്ഡലമായ നെല്ലൂര്‍ സ്മാര്‍ട്ട് സിറ്റിയാക്കണമെന്നും അതിന് കഴിയില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Top