അഭയാര്‍ഥികളോട് കാരുണ്യം കാണിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വാഷിങ്ടണ്‍: സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും എത്തുന്ന അഭയാര്‍ഥികളോടു കാരുണ്യം കാണിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുഎസ് കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് ഒരു മാര്‍പാപ്പ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.

ലോകം ഇന്ന് അഭാര്‍ഥികളുടെ കാര്യത്തില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ എണ്ണം നോക്കാതെ ഇരു കൈയ്യും നീട്ടി സ്വീകരിക്കണം. പോയകാലത്തിന്റെ പാപങ്ങളും തെറ്റുകളും ആവര്‍ത്തിക്കരുതെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

കുടിയേറ്റക്കാരുടെ സന്തതിയെന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പ കുടിയേറ്റപ്രശ്‌നത്തെക്കുറിച്ചു സംസാരിച്ചത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇറ്റലിയില്‍നിന്ന് അര്‍ജന്റീനയില്‍ കുടിയേറിപ്പാര്‍ത്തവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍.

അഭയാര്‍ഥികളോടു മാനുഷികപരിഗണനയും സാഹോദര്യവും നീതിയും പുലര്‍ത്തണം. ശത്രുതാമനോഭാവം മാറ്റണം. അഭയാര്‍ഥികളെയും വ്യക്തികളായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ നല്‍കിയ സ്വീകരണത്തില്‍ മാര്‍പ്പാപ്പ കാലാവസ്ഥ വ്യതിയാനം തടയാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

ഞായറാഴ്ച്ച വരെ അമേരിക്കയില്‍ തുടരുന്ന മാര്‍പാപ്പ വെള്ളിയാഴ്ച്ച ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Top