അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില താഴ്ന്ന നിരക്കിലെത്തി

മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില 27 മാസത്തെ താഴ്ന്ന നിരക്കിലെത്തി. വില വര്‍ധിക്കാന്‍ നിലവില്‍ സാഹചര്യമില്ലന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 91 ഡോളറിലെത്തി.

2012 ജൂണിനുശേഷം ആദ്യമായാണ് ഇത്രയും വില കുറയുന്നത്. ആഗോളതലത്തില്‍ വളര്‍ച്ചാനിരക്ക് കുറയുമെന്ന വിലയിരുത്തലുകളാണ് രാജാന്തര വിപണിയില്‍ എണ്ണ വില കുറയാന്‍ കാരാണം.ഐഎംഎഫ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും രാജ്യാന്തര വളര്‍ച്ചാ നിരക്ക് കുറച്ചിരുന്നു.

ജര്‍മ്മനിയുടെ വ്യവസായ വളര്‍ച്ച കുറഞ്ഞതും വിപണിയെ സ്വാധീനിച്ചു. അമേരിക്കയില്‍ ഉല്‍പാദനം വര്‍ദ്ധിച്ചതിനാല്‍ വിപണിയില്‍ ലഭ്യത കൂടിയതും വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായി സൗദി അറേബ്യ കുറഞ്ഞ വിലക്ക് അസംസ്‌കൃത എണ്ണ നല്‍കുന്നതും എണ്ണ വില കുറയാന്‍ കാരണമായി.

രാജ്യത്തിന് ആവശ്യമുള്ള മൊത്തം എണ്ണയുടെ 75 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പെട്രോളിയം മന്ത്രാലയം നല്‍കുന്ന കണക്കുപ്രകാരം ഇതുവരെ 1890 ലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയാണ് ഈ വര്‍ഷം ഇറക്കുമതിചെയ്തത്. ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ശതമാനവും സൗദി, ഇറാഖ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. വെനസ്വല, ലിബിയ എന്നിവിടങ്ങളില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.

ബ്രണ്‍ ക്രൂഡ് വില ഇത്രയും താഴ്ന്നതിനാല്‍ സബ്‌സീഡിയിനത്തില്‍ സര്‍ക്കാരിന് വന്‍തുക ലാഭിക്കാനാകും.

Top