അനുവാദമില്ലാതെ പുറത്ത് പോയതിന് ഭാര്യയെ തീ കൊളുത്തി കൊന്നു

മുന്‍കൂട്ടി അനുവാദം വാങ്ങാതെ വീട് വിട്ട് പുറത്ത് പോയതിന് ഭര്‍ത്താവും ഭര്‍തൃ പിതാവും ചേര്‍ന്ന് യുവതിയെ തീ കൊളുത്തി കൊന്നു. പാക്കിസ്ഥാനിലെ മുസാഫര്‍ഗഡ് സ്വദേശിയായ മുഹമ്മദ് സിദിഖിയാണ് ഭാര്യ ഷബാന ബീബിയെ തീ കൊളുത്തി കൊന്നത്.

ഷബാന ഭര്‍ത്താവിനോട് അനുവാദം വാങ്ങാതെ സഹോദരിയുടെ വീട്ടില്‍ പോയതില്‍ ദേഷ്യം പൂണ്ടാണ് സിദ്ദിഖി ഈ ക്രൂരകൃത്യം ചെയ്തതെന്ന് ഷബാനയുടെ സഹോദരന്‍ മുഹമ്മദ് അസം പറഞ്ഞു. സിദ്ദിഖിയും പിതാവും ചേര്‍ന്ന് ഷബാനയെ മര്‍ദിച്ചെന്നും അതിന് ശേഷം ഷബാനയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നും അസം വെളിപ്പെടുത്തി. ശരീരത്തിന്റെ 80 ശതമാനത്തിലധികവും പൊള്ളലേറ്റ ഷബാന ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷബാനയും സിദ്ദിഖിയും തമ്മിലുള്ള വിവാഹം നടന്നത്. കുട്ടികളുണ്ടാകാത്തതിനെ ചൊല്ലി സിദ്ദിഖി ഷബാനയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് അസം പറയുന്നു. സംഭവത്തെ തുടര്‍ന്ന് സിദ്ദിഖിയേയും പിതാവിനേയും പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
വര്‍ഷം തോറും നൂറു കണക്കിന് സ്ത്രീകളാണ് പാക്കിസ്ഥാനില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെടുന്നത്. 2008ല്‍ മാത്രം 3,000ത്തോളം സ്ത്രീകളാണ് പാക്കിസ്ഥാനില്‍ ഇത്തരത്തില്‍ മരണപ്പെട്ടത്.

Top