അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നില്ലെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മൗനത്തിനെതിരെ പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്‍ രംഗത്ത്. അതിര്‍ത്തിയിലെ പ്രശ്‌നത്തില്‍ പ്രതികരിക്കാത്ത പ്രധാന മന്ത്രി നവാസ് ശരീഫാണ് രാജ്യത്തെ നയിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. ഈ സമയത്ത് രാജ്യത്തിനാവശ്യം കരുത്തനായ നേതാവിനെയാണ്. നവാസ് ശരീഫ് എന്തുകൊണ്ടാണ് നിശബ്ദത പുലര്‍ത്തുന്നതെന്നും പാകിസ്ഥാന്‍ തെഹ്‌രീകെ നേതാവ് ഇമ്രാന്‍ ഖാന്‍ ചോദിക്കുന്നു. നവാസ് ശരീഫ് നിശബ്ദനാകുന്നത് തന്റെ ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അയല്‍പക്ക രാജ്യങ്ങളോട് സൗഹൃദ ബദ്ധമാണ് ആവശ്യമെന്നും എന്നാല്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ നവാസ് ശരീഫ് കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതിര്‍ത്തിയില്‍ ആഴ്ചകളായി സംഘാര്‍ഷാവസ്ഥ നില നില്‍ക്കുകയാണ് . ഇരു രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തിയില്‍ ശക്തമായ വെടിവെപ്പും നടക്കുന്നുണ്ട്.

Top