നിലപാട് മാറ്റാതെയും കീഴടങ്ങിയും സുധീരന്‍; ലക്ഷ്യം വയ്ക്കുന്നത്‌ നിലനില്‍പിന്റെ രാഷ്ട്രീയം

തിരുവന്തപുരം: മദ്യനയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് സുധീരന്‍ കീഴടങ്ങിയത് അടുത്ത കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട്. ചൊവ്വാഴ്ച നടന്ന സര്‍ക്കാര്‍ കെപിസിസി ഏകോപന സമിതി യോഗത്തില്‍ തന്റെ അമര്‍ഷമെല്ലാം പ്രകടിപ്പിച്ച സുധീരന്‍ ഒടുവില്‍ ഇക്കാര്യത്തില്‍ ഇനി പരസ്യപ്രസതാവനക്കില്ലെന്ന് സമ്മതിക്കുകയായിരുന്നു. കീഴടങ്ങിയില്ലെങ്കില്‍ അടുത്ത് നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ പച്ചതൊടില്ലെന്ന് സുധീരന് ന ന്നായറിയാം.

മദ്യനയത്തില്‍ ഒരു വിട്ടുവീഴ്ചക്കുമില്ലെന്നായിരുന്നു സുധീരന്‍ പ്രഖ്യാപിച്ചിരുന്നത്. താനെങ്ങനെ ജനങ്ങളുടെ മുഖത്ത് നോക്കുമെന്നായിരുന്നു സുധീരന്‍ തന്റെ അടുപ്പാക്കാരോട് പറഞ്ഞത്. മദ്യനയത്തിന്റെമേല്‍ കെട്ടിപ്പടുത്ത ഇമേജായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ ജനപക്ഷയാത്ര തലസ്ഥാനത്തെത്തും മുമ്പേ സുധീരന്‍ തന്റെ നേട്ടമായി കൊട്ടിഘോഷിച്ച മദ്യനയം തിരുത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ ഒരു തിരുത്തലിനും അനുവദിക്കില്ലെന്ന് കോട്ടയത്തുവെച്ച് സുധീരനും പ്രഖ്യാപിച്ചു. ഒടുവില്‍ ഉമ്മന്‍ചാണ്ടി നിശ്ചയിച്ചേപാലെ എല്ലാം നടന്നു. മദ്യനയം പൊളിച്ചടുക്കി. പൂട്ടിയ ബാറുകള്‍ ബിയര്‍ പാര്‍ലറുകളായി, ഞായറാഴ്ചയിലെ ഡ്രൈഡെ പിന്‍വലിച്ചു. ഇതോടെ കലിതുള്ളിയ സുധീരന്‍ ഒടുവില്‍ കീഴടങ്ങുകയായിരുന്നു.

മദ്യനയത്തില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം അണിനിരന്നത്. അടുത്ത സംഘടനാ തെരഞ്ഞെടുപ്പില്‍ ഇതിന് കണക്കുതീര്‍ക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഇപ്രാവശ്യം തന്നെ ഹൈക്കമാന്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനം കിട്ടിയത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരേപോലെ സുധീരനെതിരായിരുന്നു. ജി കാര്‍ത്തികേയന്‍, വി.ഡി സതീശന്‍ എന്നിവരില്‍ ആരെയെങ്കിലും കൊണ്ടുവരാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ ഇതേക്കാള്‍ കൂടുതല്‍ പരുങ്ങലിലാണ് സുധീരന്‍. ഇത് തിരിച്ചറിഞ്ഞാണ് മൗനം പാലിക്കുന്നത്. എന്നാല്‍ സുധീരന് പകരം വി.ഡി സതീശനെ കെപിസിസി പ്രസിഡന്റാക്കാനുള്ള നീക്കം ഒരു വിഭാഗം ശക്തമാക്കിയിട്ടുണ്ട്.

Top