കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ തെളിവെടുപ്പിന് എത്തിച്ചു. കൊലപാതകം നടന്ന പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്ര പരിസരത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് പ്രതിയെ കൊണ്ടുവന്നത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തി.
കുത്താനുപയോഗിച്ച കത്തി സമീപത്തെ പറമ്പിലുപേക്ഷിച്ച് കൊയിലാണ്ടി പൊലീസില്‍ പ്രതി കീഴടങ്ങുകയായിരുന്നു. മറ്റ് പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റപ്പോള്‍ സത്യനാഥന് കുറ്റപ്പെടുത്തിയെന്നും പാര്‍ട്ടിയില്‍ നിന്ന് പരിഗണന ലഭിച്ചില്ലെന്നുമാണ് കൊലപാതക കാരണമായി അഭിലാഷ് പൊലീസിനോട് പറഞ്ഞത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് എട്ട് വര്‍ഷം മുന്‍പ് അഭിലാഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നിലും സത്യനാഥാണെന്ന് അഭിലാഷ് കരുതി. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സത്യനാഥിനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അഭിലാഷ് നേരത്തെ മൊഴി നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഒന്നരക്കൊല്ലം ഗള്‍ഫിലായിരുന്നു. തിരിച്ചുവരുമ്പോള്‍ വാങ്ങിയ കത്തി ഉപയോഗിച്ചാണ് സത്യനാഥിനെ ആക്രമിച്ചത്. ഉത്സവത്തിനിടെ ഗാനമേള ആസ്വദിക്കുകയായിരുന്ന സത്യനാഥിനെ പിന്നിലൂടെ വന്ന് കഴുത്തില്‍ കത്തി ഉപയോഗിച്ച് ആഴത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ ശേഷം അഭിലാഷ് സ്ഥലത്തു നിന്ന് കടന്നു കളഞ്ഞു.