വരുമാനത്തില്‍ വര്‍ധന; സിയാലിന്റെ ലാഭം 413.96 കോടി രൂപ

കൊച്ചി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 413.96 കോടി രൂപ ലാഭം. 114.58 കോടി രൂപയാണ് നികുതി കിഴിച്ചുള്ള ലാഭം. 21 ശതമാനം ലാഭവിഹിതം സിയാല്‍ പ്രഖ്യാപിച്ചു. 2013 – 2014 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം വരുമാനത്തില്‍ 14.55 ശതമാനവും ലാഭത്തില്‍ 16.25 ശതമാനവും വര്‍ധനയുണ്ട്.

64 ലക്ഷത്തിലധികം പേര്‍ കൊച്ചി വിമാനത്താവളത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം യാത്രചെയ്തു. യാത്രക്കാരുടെ എണ്ണത്തില്‍ 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ആകെ വരുമാനത്തിന്റെ 60 ശതമാനത്തോളം കൊമേഴ്‌സ്യല്‍, ഡ്യൂട്ടി ഫ്രീ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണു ലഭിച്ചത്. കാര്‍ഗോ വിഭാഗവും മികച്ച വളര്‍ച്ച രേഖപ്പെടുത്തി.

36 രാജ്യങ്ങളില്‍ നിന്നായി 18000ല്‍പ്പരം പേര്‍ക്ക് സിയാലില്‍ നിക്ഷേപമുണ്ട്. 100 കോടി രൂപയുടെ ഓഹരി വിഹിതമുള്ള കേരള സര്‍ക്കാറിന് ഈ വര്‍ഷം ലാഭ വിഹിതം ലഭിക്കുമ്പോള്‍ 153 കോടി രൂപ ലഭിക്കും.

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ഹജ്ജിനു പോകുന്ന വിമാനങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍നിന്നായിരിക്കും പുറപ്പെടുക. ഹജ്ജ് ക്യാംപ് കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25 കോടി രൂപയാണ് ഇതിനു ചെലവ് സെപ്റ്റംബര്‍ രണ്ടു മുതലാണു ഹജ്ജ് തീര്‍ഥാടനം ആരംഭിക്കുന്നത്.

Top