രൂപേഷിന്റെയും ഭാര്യ ഷൈനയുടെയും കസ്റ്റഡി: വിധി ഇന്ന്

കൊച്ചി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിനെയും ഭാര്യ ഷൈനയെയും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് ആഭ്യന്തര സുരക്ഷാവിഭാഗം സമര്‍പ്പിച്ച അപേക്ഷയില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.

ആന്ധ്രയിലെ മാവോയിസ്റ്റ് നേതാക്കളായ മല്ലരാജ റെഡ്ഡിയെയും ഭാര്യ ബീച്ച ജഗണ്ണയെയും പെരുമ്പാവൂരില്‍ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതു സംബന്ധിച്ച കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന രൂപേഷിനെയും ഭാര്യ ഷൈനയെയും 15 ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയാണ് ഇന്ന് കോടതി പരിണിക്കുക. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ തെളിവെടുപ്പിനായി പല സ്ഥലങ്ങളില്‍ കൊണ്ടുപോകേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

രൂപേഷും ഷൈനയും ഒളിവില്‍ പോയിരുന്നില്ലെന്നും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കസ്റ്റഡി അനുവദിച്ചാല്‍ ദിവസത്തിലൊരിക്കല്‍ അഭിഭാഷകനുമായി സംസാരിക്കാന്‍ സൗകര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയില്‍ ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നാവശ്യപ്പെട്ടു ഷൈനയും അപേക്ഷ നല്‍കി.

Top