രാജ്പഥില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനാനാചരണത്തോടനുബന്ധിച്ച് രാജ്പഥില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി നേതൃത്വം നല്‍കി. സമാധാനത്തിന്റേയും മൈത്രിയുടേയും പുതിയൊരു യുഗം തുടങ്ങാന്‍ ഈ യോഗ മനസിനെ പാകപ്പെടുത്തി എടുക്കട്ടേയെന്ന് മോദി പറഞ്ഞു. ത്രിവര്‍ണ സ്‌കാര്‍ഫും വെള്ള വസ്ത്രവുമായി എത്തിയ നരേന്ദ്രമോദി വജ്രാസനം, പത്മാസനം എന്നിവ വിദ്യാര്‍ഥികള്‍ക്കൊപ്പം പരിശീലിച്ചു.

ശാരീരികമായും മാനസികമായും ആരോഗ്യം കൈവരിക്കുന്നതിന് യോഗ എല്ലാവരേയും സഹായിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടി. യോഗ എന്നത് കേവലം ശാരീരിക ആരോഗ്യത്തിന് വേണ്ടി മാത്രമുള്ളതല്ല. കൂടുതല്‍ പേരും അതിനെ അങ്ങനെയാണ് കാണുന്നത്. എന്നാല്‍, അത് ഏറ്റവും വലിയ മണ്ടത്തരമാണെന്നും മോഡി പറഞ്ഞു.

37,000 ത്തിലധികം പേരാണു രാജ്പഥിലെത്തി യോഗാദിനാചരണത്തില്‍ പങ്കുചേര്‍ന്നത്. ഇത്രയുമധികം ആളുകള്‍ യോഗയില്‍ ഒരുമിച്ചു പങ്കെടുക്കുന്നതു ചരിത്രത്തിലാദ്യമാണ്. അതിനാല്‍ത്തന്നെ റിപ്പബ്ലിക് ദിനത്തിനു നല്‍കുന്ന സുരക്ഷയിലും പ്രധാന്യത്തിലുമാണു രാജ്യതലസ്ഥാനത്തെ യോഗാദിനം ആചരിച്ചത്. യോഗാ ദിനാചരണത്തിന്റെ പ്രധാനവേദിക്കു ചുറ്റിനുമായി സൈനികര്‍, എന്‍എസ്ജി തുടങ്ങി ഏഴായിരം പേരടങ്ങുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജ്രിവാളും യോഗയില്‍ പങ്കെടുത്തു. യോഗ നല്ലതെന്നും എല്ലാവരും പരിശീലിക്കണമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ന്യൂയോര്‍ക്കില്‍ യു.എന്നിലെ യോഗ ദിനാഘോഷത്തിനു നേതൃത്വംനല്‍കി.

Top