മുംബൈ: രാജ്യത്തെ നടുക്കിയ 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി. മുംബൈയിലെ മകോക കോടതിയുടേതാണ് വിധി. ഒരാളെ കോടതി വെറുതെ വിട്ടു. കേസിൽ തിങ്കളാഴ്ച കോടതി ശിക്ഷ വിധിക്കും.
മുംബയില്‍ 2006 ജൂലായ് 11 ന് നടന്ന സ്‌ഫോടനങ്ങളില്‍ 188 പേര്‍ കൊല്ലപ്പെടുകയും 400 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ ആറു മലയാളികളും ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 19 ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് വിധി. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം 2008ല്‍ നിര്‍ത്തിവച്ച വിചാരണ 2010ല്‍ പുനരാരംഭിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 192 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു.


