മുംബൈയില്‍ 17 ന് പ്രഖ്യാപിച്ച മാംസവില്‍പ്പന നിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

മുംബൈ: ജൈന മതവിശ്വാസികളുടെ ഉല്‍സവം പ്രമാണിച്ച് ഈ മാസം 17 ന് പ്രഖ്യാപിച്ച മാംസവില്‍പ്പന നിരോധനം ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തു. 2004ലും ഇതേ ഉത്തരവ് പ്രഖ്യാപിച്ചതാണെങ്കിലും അത് പൂര്‍ണമായി നടപ്പാക്കിയിരുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

നിരോധനത്തിനെതിരെ മട്ടന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണു വിധി.

മുംബൈ നഗരത്തില്‍ നാല് ദിവസം ഇറച്ചി വില്പന വിലക്കിയത് ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടു ദിവസമാക്കി കുറച്ചിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) പ്രത്യേകയോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

പര്യൂഷന്‍ പര്‍വ എന്ന എട്ടു ദിവസത്തെ ചടങ്ങില്‍ ഈ മാസം 10, 13, 17, 18 തീയതികളിലാണ് നഗരത്തില്‍ മാംസ വില്‍പ്പന നിരോധിച്ചത്.

മുംബൈ പോലുള്ള മെട്രോപൊളിറ്റന്‍ നഗരത്തില്‍ മാംസ, വില്പന നിരോധനം പ്രായോഗികമല്ലെന്ന് വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കഴിഞ്ഞദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു.

നിരോധനത്തിനെതിരെ ശിവസേനയും എംഎന്‍എസ്സും കോണ്‍ഗ്രസ്സും എന്‍സിപിയും ശക്തമായ പ്രക്ഷോഭപരിപാടികളാണ് നടത്തിയത്.

Top