ഭൂ പതിവ് ചട്ട ഭേദഗതി: വാര്‍ത്തകള്‍ നിഷേധിച്ച് കെ.എം മാണി രംഗത്ത്

തിരുവനന്തപുരം: ഭൂ പതിവ് ചട്ട ഭേദഗതി സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്ത നിഷേധിച്ച് കെ.എം മാണി. 2005ന് മുമ്പുള്ള കയ്യേറ്റങ്ങള്‍ക്ക് പട്ടയം കൊടുക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് മാണി പറഞ്ഞു.

താന്‍ എടുത്തത് 77ന് മുമ്പുള്ള കര്‍ഷകരുമായി ബന്ധപ്പെട്ട തീരുമാനമണെന്നും 2005 വരെയുള്ള കാര്യങ്ങളില്‍ താന്‍ തിരുമാനം എടുത്തിട്ടില്ലെന്നും കെ.എം മാണി വ്യക്തമാക്കി.

മലയോര കൈയേറ്റക്കാര്‍ക്ക് ഭൂമി പതിച്ച് നല്‍കാന്‍ കൊണ്ടുവന്ന വിവാദ ഉത്തരവിന് പിന്നില്‍ ധനമന്ത്രി കെ.എം മാണിയുടെ നിര്‍ബന്ധമാണെന്ന് വാര്‍ത്തകള്‍ വന്നതിന് പുറമേയാണ് വിശദീകരണവുമായി മാണി രംഗത്ത് എത്തിയത്.

ഇടുക്കിയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ 2012ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മാണി ഈനിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പട്ടയഭൂമി 25 വര്‍ഷത്തിനു ശേഷം മാത്രമെ കൈമാറാവു എന്ന വ്യവസ്ഥ നീക്കാനും മാണി ആവശ്യം ഉന്നയിച്ചു.

കയ്യേറ്റക്കാര്‍ക്ക് ഒരേക്കര്‍ ഭൂമി പതിച്ചു നല്‍കാനായിരുന്നു യോഗത്തിലെ തീരുമാനം. എന്നാലിത് നാല് ഏക്കര്‍ വരെ ആക്കണം എന്ന് മാണി ആവശ്യപ്പെട്ടു. ഇതേസമയം, യോഗത്തില്‍ പങ്കെടുത്ത ഇടതുപക്ഷ എം.എല്‍.എമാരടക്കം ആരും തന്നെ മാണിയുടെ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തില്ല. എതിര്‍പ്പ് അറിയിച്ചതായി യോഗത്തിന്റെ മിനുട്ട്‌സില്‍ രേഖപ്പെടുത്തിയിട്ടുമില്ല.

2005ലെ ഭേദഗതി നിയമമം വീണ്ടും ഭേഗദതി ചെയ്യുമെന്നും പദ്ധതി പ്രദേശത്തെ കര്‍ഷകര്‍ക്കും കൈവശക്കാര്‍ക്കും നാല് ഏക്കര്‍ സ്ഥലം ലഭ്യമാക്കുവാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം പിന്നീട് കൊണ്ടു വരുമെന്നും മാണി പറഞ്ഞു. ഇവിടെ കൈവശ രേഖയുള്ള കര്‍ഷകര്‍ക്ക് കര്‍ഷക പെന്‍ഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മാണി യോഗത്തില്‍ ഉറപ്പു നല്‍കി.

മലയോരമേഖലയില്‍ സര്‍ക്കാര്‍ ഭൂമിയിലെ 2005 ജൂണ്‍ ഒന്ന് വരെയുള്ള കൈയേറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതായിരുന്നു പിന്‍വലിച്ച ഉത്തരവ്. ഉത്തരവ് വിവാദമായതോടെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇത് പിന്‍വലിക്കുകയായിരുന്നു.

Top