ബീഹാറില്‍ തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി

ബീഹാര്‍: ബീഹാറില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ അഞ്ച് ഘട്ടങ്ങളിലായി നടത്തും. വിജ്ഞാപനം ഈ മാസം 16ന്.

ഒന്നാംഘട്ടം ഒക്ടോബര്‍ 12ന്, രണ്ടാംഘട്ടം വോട്ടെടുപ്പ് ഒക്ടോബര്‍ 16ന്, മൂന്നാംഘട്ടം വോട്ടെടുപ്പ് ഒക്ടോബര്‍ 28ന്, നാലാംഘട്ടം വോട്ടെടുപ്പ് നവംബര്‍ ഒന്നിന്, അഞ്ചാംഘട്ടം വോട്ടെടുപ്പ് നവംബര്‍ അഞ്ചിന് എന്നിങ്ങനെയാണ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ എട്ടിനായിരിക്കും.

243 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 47 മണ്ഡലങ്ങള്‍ മാവോയിസ്റ്റ് ബാധിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. മുഴുവന്‍ ബൂത്തുകളുടെയും സുരക്ഷ കേന്ദ്ര സേനയ്ക്കായിരിക്കും. എല്ലാ പോളിംഗ് ബൂത്തിലും അര്‍ദ്ധസൈനിക വിഭാഗത്തിന്റെ സുരക്ഷയുണ്ടാകും. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും ചേര്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിനെതിരെ ജെഡിയു -ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യമാണ് മല്‍സരിക്കുന്നത്. 100 സീറ്റുകളില്‍ വീതം ജെഡിയുവും ആര്‍ജെഡിയും കോണ്‍ഗ്രസ് 40 സീറ്റുകളിലേക്കുമാണ് മല്‍സരിക്കുന്നത്.

Top