ബാര്‍ കോഴ: മാണിക്കെതിരെ വിജിലന്‍സിന് തെളിവ് ലഭിച്ചതായി സൂചന

കോട്ടയം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയുടെ വീട്ടില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തി. ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.

ബിജുവിന്റെ കാര്‍ മാണിയുടെ വീടായ പ്രശാന്തിയില്‍ വന്നതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖകളില്‍ ബിജുവിന്റെ വണ്ടിയുടെ നമ്പര്‍ കെ.എല്‍ 01 ബി.ബി 7878 എന്ന നമ്പറും കണ്ടെത്തിയാതായാണ് സൂചന.

എസ്.പി സുകേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാണിയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. പരിശോധനയെ കുറിച്ച് പ്രതികരിക്കാന്‍ അന്വേഷണസംഘം തയ്യാറായില്ല.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്‍ മാണിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.

ബിജുരമേശും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനും തമ്മിലുള്ള ബന്ധം അന്വേഷണിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

മൊഴി രേഖപ്പെടുത്തുന്നത് ക്യാമറയില്‍ റിക്കോര്‍ഡ് ചെയ്യുന്നുണ്ട്. എന്നാല്‍ മാണിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്യാമറ ഓഫ് ചെയ്യുന്നു. ഇക്കാര്യം അന്വേഷിക്കണം.

ബാറുമടകളുടെ നുണപരിശോധന നടത്തുന്നതിന് മുമ്പ് ബിജുരമേശിനെയും ഡ്രൈവര്‍ അമ്പിളിയെയും നുണപരിശോന്‍ക്ക് വിധേയരാക്കണമെന്നും പരാതിയില്‍ പറയുന്നു.

Top