തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രമില്ല. കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് എ.ഡി.ജി.പി ഷേക്ക് ദർവേസ് സാഹിബ് തള്ളി.
മാണിക്കെതിരായ കേസ് നിലനിൽക്കില്ല എന്ന് വിജിലൻസ് നിയമോപദേശകൻ സി.സി.അഗസ്റ്റിൻ നൽകിയ നിയമോപദേശം ശരിവച്ചു കൊണ്ടാണ് എ.ഡി.ജി.പി, വിജിലൻസ് ഡയറക്ടർ വിൻസൺ എം.പോളിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിന്മേൽ ഡയറക്ടറുടെ തീരുമാനം ഉടൻ ഉണ്ടാവും.
കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ആരോപിച്ചു. വിജിലന്‍സ് കേസ് അവസാനിപ്പിക്കുകയാണെങ്കില്‍ മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി.
ഏറെ വൈകിയാണെങ്കിലും കെഎം മാണിക്ക് നീതി ലഭിച്ചുവെന്നായിരുന്നു കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിന്റെ പ്രതികരണം.


