പാര്‍ട്ടിയില്‍ നിന്ന് ആരും വിട്ടു പോകുന്നില്ല, നടക്കുന്നത് കുപ്രചരണമെന്ന് അച്യുതാനന്ദന്‍

കോഴിക്കോട്: സി.പി.എമ്മില്‍ നിന്ന് ആരും വിട്ടു പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പാര്‍ട്ടി വിട്ടുപോവുമെന്ന തരത്തില്‍ ഒരു കൂട്ടര്‍ കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സി.പി.എം തരംതാഴ്ത്തിയ കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറി എന്‍.വി.ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു വി.എസ്.

ബാലകൃഷ്ണന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന് ചിലരുടെ കുപ്രചരണം മാത്രമാണ്. പാര്‍ട്ടിയില്‍ നിന്ന് ഒരാളും ഒഴുകി പോയിട്ടില്ല. പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് പോവുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്നും വി.എസ് പറഞ്ഞു. സി.പി.എം ഓണാഘോഷം നടത്തിയത് അണികളെ പിടിച്ചു നിറുത്താനല്ല. പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാലകൃഷ്ണന്‍ രചിച്ച മതം ലൈംഗികത മൂലധനം പരിസ്ഥിതി എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനാണ് വി.എസ്.അച്യുതാനന്ദന്‍ കോഴിക്കോട് എത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുസ്തക പ്രകാശനം ചെയ്യാന്‍ നേരത്തെ വിസമ്മതിച്ചിരുന്നു.

Top