നൈജീരിയയില്‍ ഭീകരരെ ഭയന്ന് 14 ലക്ഷം കുട്ടികള്‍ നാടുവിട്ടതായി റിപ്പോര്‍ട്ട്

അബൂജ: നൈജീരിയയില്‍ ബൊക്കോ ഹറാം ഭീകരവാദികളെ ഭയന്ന് നാടുവിട്ടത് 14 ലക്ഷത്തിലധികം കുട്ടികളെന്ന് യുനിസെഫ് കണക്കുകള്‍. ഭീകരരുടെ ആക്രമണം വര്‍ധിച്ചതോടെ കഴിഞ്ഞ അഞ്ചുമാസത്തിനിടെ അഞ്ചുലക്ഷത്തിലധികം കുട്ടികളാണ് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.

വടക്കുകിഴക്കന്‍ നൈജീരിയയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ബൊക്കോ ഹറാം ആറുവര്‍ഷമായി തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ ആയിരക്കണക്കിനു പേരെ കൊലപ്പെട്ടു. 21 ലക്ഷത്തിലധികം പേര്‍ അയല്‍രാജ്യങ്ങളിലേക്ക് ഓടി പോവുകയും ചെയ്തു. ഇവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നും യു.എന്‍ അറിയിച്ചു.

വടക്കന്‍ നൈജീരിയയില്‍ മാത്രം ഒന്നര മുതല്‍ അഞ്ചു വയസുവരെ പ്രായമുള്ള 12 ലക്ഷം കുട്ടികളാണ് ഭീകരരെ ഭയന്ന് നാടുവിട്ടത്. ഇവരില്‍ ഭൂരിഭാഗവും അഭയം പ്രാപിക്കുന്നത് കാമറൂണ്‍, ചാഡ്, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലാണെന്നും യുനിസെഫ് വ്യക്തമാക്കി.

Top