തദ്ദേശ തെരഞ്ഞെടുപ്പ്: എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനൊരുങ്ങി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ല്ലൊ വാര്‍ഡുകളിലും മത്സരിക്കാനൊരുങ്ങി ബിജെപി. ഒന്നിച്ചുപോകാന്‍ കഴിയാവുന്നവരുമായെല്ലാം സഖ്യമുണ്ടാക്കും.എന്നാല്‍ അതത് ജില്ലാ നേതൃത്വത്തിന്റെ അറിവോടെ മാത്രമെ പ്രാദേശിക കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാവൂ എന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ഭാരാവാഹിയോഗം തീരുമാനിച്ചു.

പുതുതായി രൂപീകരിച്ച 28 മുന്‍സിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും ഉള്‍പ്പടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളിലും മല്‍സരിക്കണം. പാര്‍ട്ടി സ്ഥാനാര്‍ഥിയോ അല്ലെങ്കില്‍ ഒപ്പം നില്‍ക്കുന്ന ചെറുപ്രസ്ഥാനങ്ങളുടെ പ്രതിനിധികളോ ആകാം. അതേസമയം ജില്ലാ നേതൃത്വത്തിന്റെ പൂര്‍ണ അറിവോടെവേണം പ്രാദേശിക തലത്തില്‍ കൂട്ടുകെട്ടുണ്ടാക്കാന്‍. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാനും ജനകീയപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും എല്ലാ മണ്ഡലത്തിലെയും നേതാക്കള്‍ക്ക് 25 മണിക്കൂര്‍ പരിശീലനം നല്‍കാനും തീരുമാനമായി.

ഒക്‌ടോബര്‍ അഞ്ചിന് മുന്പ് 140 നിയോജകമണ്ഡലങ്ങളിലെയും നേതൃക്യാംപ് പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമുണ്ടായത്.

ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുളള വാര്‍ഡുകളില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുസ്ലീം വിഭാഗത്തില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

Top