തദ്ദേശ വിധി; വിഎസും പിണറായിയും ഒരേ വേദികളില്‍ ഒറ്റക്കെട്ടായി പോരാട്ടത്തിലേക്ക്‌

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഇടത് മുന്നണി പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സംയുക്തമായി നേതൃത്വം നല്‍കും.

ഇരു നേതാക്കളും ഒരുമിച്ച് വേദി പങ്കിടുന്ന പൊതു യോഗങ്ങളും സംസ്ഥാന വ്യാപകമായി നടക്കും. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ തീരുമാനം.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സംഘടനാ രംഗത്ത് പിണറായിയും പ്രചാരണ രംഗത്ത് വിഎസും ശക്തമായി പ്രവര്‍ത്തിച്ചിട്ടും തിരിച്ചടി നേരിട്ടതിന്റെ ഒരു പ്രധാന കാരണം ഇരു നേതാക്കളും ഒരുമിച്ച് വേദി പങ്കിടാത്തതു കൊണ്ടാണെന്ന വിലയിരുത്തല്‍ നേരത്തെ സിപിഎം കേന്ദ്ര നേതൃത്വം നടത്തിയിരുന്നു.

പിണറായി-വിഎസ് ഭിന്നത രൂക്ഷമായി തുടരുന്നത് കൊണ്ടാണ് ഒരുമിച്ച് വേദി പങ്കിടാത്തതെന്ന ബിജെപി-യുഡിഎഫ് പ്രചാരണം സിപിഎം അനുഭാവികളില്‍ പോലും ആശയക്കുഴപ്പത്തിന് കാരണമായതായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഈ കാര്യം കൂടി പരിഗണിച്ചാണ് പാര്‍ട്ടിയും മുന്നണിയും വിഎസുമെല്ലാം ഒറ്റക്കെട്ടാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വെല്ലുവിളിയായി മാറുമെന്നും അധികാരത്തില്‍ തിരിച്ചു വരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും നേതൃത്വം ഭയപ്പെടുന്നുണ്ട്.

അടിസ്ഥാന വര്‍ഗ്ഗങ്ങളുടേയും ന്യൂനപക്ഷങ്ങളുടേയും പിന്തുണ ഉറപ്പ് വരുത്തുന്നതിനായി പാര്‍ട്ടി ഘടകങ്ങള്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ കേന്ദ്ര കമ്മറ്റി യോഗവും കൈക്കൊണ്ടിരുന്നു.

സംസ്ഥാനത്ത് ഇപ്പോള്‍ ഉയര്‍ന്ന വരുന്ന ഗുരുദേവ വിവാദങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവാതിരിക്കാന്‍ ഈഴവ വിഭാഗത്തില്‍പ്പെട്ട വിഎസും പിണറായിയും സംയുക്തമായി പ്രചാരണം നടത്തുന്നത് വഴി മറികടക്കാന്‍ പറ്റുമെന്ന ആത്മ വിശ്വസത്തിലാണ് പാര്‍ട്ടി നേതൃത്വം.

ആര്‍എസ്എസ്- എസ്എന്‍ഡിപി യോഗ സഹകരണം ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഈഴവ വിഭാഗത്തിനിടയിലും തുറന്ന് കാട്ടി ശക്തമായി പ്രചാരണം നടത്താന്‍ വിപുലമായ പരിപാടികളാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സിപിഎം സംസ്ഥാന ഘടകം തയ്യാറാക്കുന്നത്.

സവര്‍ണ്ണ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ആര്‍എസ്എസിനും ബിജെപിക്കും ഗുരുദേവ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും ജാതിക്കും മതത്തിനും അതീതമായ ഗുരുദേവന്റെ കാഴ്ചപ്പാടും സ്വപ്നങ്ങളും നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രചാരണം.

നിലവിലെ സംഘര്‍ഷാന്തരീക്ഷത്തില്‍ മുതലെടുപ്പ് നടത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തുറന്ന് കാട്ടാനും സിപിഎം ശ്രമിക്കുന്നുണ്ട്.

ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളുടെ വോട്ട്ബാങ്ക് ലക്ഷ്യമിട്ടുള്ള സിപിഎം കരുനീക്കം ഫലം കണ്ടാല്‍ മാത്രമേ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഉയര്‍ത്തുന്ന വെല്ലുവിളി സിപിഎമ്മിന് അതിജീവിക്കുവാന്‍ കഴിയുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ യുഡിഎഫിലെ പഴയ ഇടത് സഹയാത്രികരായ ഘടക കക്ഷികള്‍ തിരിച്ച് മുന്നണിയിലേക്ക് വരുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍

Top