ഡല്‍ഹി യാത്ര: തകര്‍ന്നത് ചെന്നിത്തലയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ; വന്‍തിരിച്ചടി

തിരുവനന്തപുരം: അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നീക്കങ്ങള്‍ പാളി.

ഓപ്പറേഷന്‍ കുബേര, വിജിലന്റ് കേരള, ഓപ്പറേഷന്‍ സുരക്ഷ എന്നീ ജനപ്രിയ പദ്ധതികളുമായി രംഗത്ത് വന്ന് ആഭ്യന്തര വകുപ്പിന് പുതിയ പ്രതിച്ഛായ നല്‍കിയ വകുപ്പ് മന്ത്രിയുടെ ‘മുഖംമൂടിയാണ്’ കണ്‍സ്യൂമര്‍ഫെഡ് വിവാദത്തില്‍ അഴിഞ്ഞ് വീണത്.

അഴിമതി ആരോപണ വിധേയനായ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയി തോമസിനെ മാറ്റണമെന്ന കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ ആവശ്യത്തിന് തടയിടാന്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് പ്രസിഡന്റിനോട് പരാതി പറഞ്ഞ ചെന്നിത്തലയുടെ നടപടിയാണ് ഇപ്പോള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുന്നത്.

ഐ ഗ്രൂപ്പുകാരനായ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഐ ഗ്രൂപ്പ് നേതാവ് കൂടിയായ ചെന്നിത്തല അതിരുവിട്ട ‘സാഹസത്തിന് ‘ മുതിര്‍ന്നത്.

സംസ്ഥാനത്ത് കൊടിയ അഴിമതി കേന്ദ്രമായി വളര്‍ന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ചെയര്‍മാനായ ഐ ഗ്രൂപ്പുകാരനായ ജോയി തോമസിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്താണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിയൊരുക്കിയത്.

ചെയര്‍മാനെ മാറ്റണമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തന്നെ കത്ത് നല്‍കിയതിനാല്‍ ഇനി മാറ്റാതിരിക്കണമെങ്കില്‍ അഖിലേന്ത്യ പ്രസിഡന്റിന്റെ ഇടപെടല്‍ തന്നെ വേണമെന്ന നിലപാട് മുഖ്യമന്ത്രിയും സ്വീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ചെന്നിത്തലയുടെ ഡല്‍ഹി യാത്ര.

അഴിമതി ആരോപണത്തില്‍പ്പെട്ട ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് ആവശ്യപ്പെടുന്ന ചെന്നിത്തലയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ തകരേണ്ടത് മുഖ്യമന്ത്രിയുടെ കൂടി ആവശ്യമായതിനാല്‍ ‘ചതിക്കുഴിയില്‍’ ചെന്നിത്തലയെ വീഴ്ത്തുകയായിരുന്നുവെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റം ആവശ്യപ്പെട്ട ഐ ഗ്രൂപ്പ് ചെന്നിത്തലയുടെ പേരാണ് നേതൃസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നത്.

ഡിസിസി പുന:സംഘടനയിലും കണ്‍സ്യൂമര്‍ഫെഡ് വിവാദത്തിലും ആനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് അനുകൂലാന്തരീക്ഷം വഷളാക്കുകയാണ് വി.എം സുധീരന്‍ ചെയ്യുന്നതെന്നാണ് ചെന്നിത്തലയുടെയും സി.എന്‍ ബാലകൃഷ്ണന്റെയും പരാതി.

അതേസമയം നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കള്‍ തന്നെ ഇപ്പോള്‍ കെപിസിസി പ്രസിഡന്റിനെതിരായും പരാതിയുമായി രംഗത്ത് വരുന്നതിന്റെ ഉദ്ദേശ്യശുദ്ധി ഗൗരവമായി തന്നെ ഹൈക്കമാന്റ് പരിശോധിക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന സൂചന.

അഴിമതി വിരുദ്ധ നിലപാട് വാക്കിലും പ്രവര്‍ത്തിയിലും തെളിയിച്ച വി.എം സുധീരനെയാണ് ഇക്കാര്യത്തില്‍ കേരളത്തിലെ മറ്റ് നേതാക്കളേക്കാള്‍ ഹൈക്കമാന്റിന് വിശ്വാസം.

പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയും സുധീരന്റെ നിലപാടിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രൂപ്പ് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കേണ്ടെന്ന കടുത്ത നിര്‍ദ്ദേശം ഉടന്‍ തന്നെ ഹൈക്കമാന്റ് കെപിസിസിക്ക് നല്‍കുമെന്ന പ്രതീക്ഷയിലാണ് സുധീര അനുകൂലികളായ നേതാക്കള്‍.

Top