ട്വിറ്ററിന്റെ മേധാവി ഡിക്ക് കോസ്റ്റലോ പദവി ഒഴിയുന്നു

പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനിയായ ട്വിറ്ററിന്റെ സി.ഇ.ഒ. പദവി ഡിക്ക് കോസ്റ്റലോ ഒഴിയുന്നു. അഞ്ചുവര്‍ഷമായി കമ്പനിയുടെ മേധാവിയായി പ്രവര്‍ത്തിക്കുന്ന കോസ്റ്റലോ ജൂലായ് ഒന്നിന് സ്ഥാനമൊഴിയും.

ട്വിറ്ററിന്റെ സഹസ്ഥാപകരിലൊരാളായ ജാക്ക് ഡോര്‍സി ഇടക്കാല സി.ഇ.ഒ. ആയി ചുമതലയേല്‍ക്കും. പുതിയ മേധാവിയെ നിശ്ചയിക്കുംവരെ അദ്ദേഹമാകും ചുമതല വഹിക്കുക.

30 കോടി അംഗങ്ങളോടുകൂടി, ഇന്റര്‍നെറ്റിലെ ഏറ്റവും ജനപ്രിയ സര്‍വീസുകളിലൊന്നായി ട്വിറ്ററിനെ വളര്‍ത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് കോസ്റ്റലോ. എന്നാല്‍, സമീപകാലത്തായി ട്വിറ്ററിന്റെ വളര്‍ച്ച നിലച്ച അവസ്ഥയിലാണ്.

2014 ല്‍ 140 കോടി ഡോളര്‍ വരുമാനമുണ്ടാക്കിയെങ്കിലും, കമ്പനി ഇപ്പോഴും 57.8 കോടി ഡോളര്‍ നഷ്ടത്തിലാണ്. ഏപ്രിലില്‍ ട്വിറ്ററിന്റെ ഓഹരിമൂല്യത്തില്‍ 25 ശതമാനം ഇടിവുണ്ടായത് തിരിച്ചടിയായി.

ഈ പശ്ചാത്തലത്തില്‍ കമ്പനി മേധാവി കോസ്റ്റലോയ്ക്ക് മേല്‍ നിക്ഷേപകര്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. അതാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചതെന്ന് കരുതുന്നു.

‘ടിറ്റര്‍ ടീമിന്റെ പേരില്‍ താന്‍ അങ്ങേയറ്റം അഭിമാനിക്കുന്ന’തായി ഒരു പ്രസ്താവനയില്‍ കോസ്റ്റലോ പറഞ്ഞു. കോസ്റ്റലോയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ കമ്പനിയുടെ ബോര്‍ഡ് ഒരു കമ്മറ്റിക്ക് രൂപംനല്‍കിയതായി ട്വിറ്റര്‍ അറിയിച്ചു

Top