കോംഗോ ആഭ്യന്തര കലാപത്തെ തുടര്‍ന്ന്‌ 20 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 60 ലക്ഷംപേര്‍

കിന്‍ഹാസ: പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ഡെമോക്രാറ്റിക് റിപ്പബ്ലക് ഓഫ് കോംഗോയില്‍ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ടത് 60 ലക്ഷം പേര്‍.

സമീപകാല ചരിത്രത്തിലെ ഏറ്റവുംവലിയ സംഘട്ടനങ്ങള്‍ക്കും കൂട്ടക്കൊലക്കും സാക്ഷിയായ ഭൂമിയില്‍ എന്തുനടന്നുവെന്ന അന്വേഷണവുമായി കോംഗോ ട്രൈബ്യൂണല്‍ ശനിയാഴ്ച പ്രവര്‍ത്തനം തുടങ്ങിയതോടെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വിഭവ സമ്പന്നമായ നാടിന്റെ നേര്‍ച്ചിത്രമറിയാന്‍ ഇനിയേറെ അലയേണ്ടിവരില്ല.

മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെപോലെ കോംഗോയും പ്രകൃതിവിഭവങ്ങളുടെ കലവറയാണ്. എന്നല്ല, വിഭവവൈവിധ്യം ഒരു നാടിന്റെ ശാപമായി മാറിയതാണ് കോംഗോയുടെ നഷ്ടം.

രണ്ടാം ലോകയുദ്ധത്തിനുശേഷം ഇത്രയേറെ പേരുടെ മരണംകണ്ട രാജ്യം വേറെയുണ്ടാകില്ല. രത്‌നം, സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍ക്ക് അത്യാവശ്യമായ കോള്‍ട്ടന്‍, ചെമ്പ്, കൊബാള്‍ട്ട്, ടിന്‍, മാംഗനീസ്, ലെഡ്, സിങ്ക് തുടങ്ങിയ ധാതുക്കളും കല്‍ക്കരി, യുറേനിയം, എണ്ണ തുടങ്ങി ഊര്‍ജ വിഭവങ്ങളുമായി ലോകത്തെ ഏറ്റവുംവലിയ നിക്ഷേപമുള്ള രാജ്യം അതിസമ്പന്നമായവയുടെ പട്ടികയില്‍ ഇടംപിടിക്കേണ്ടതിനു പകരം ഇന്നും അതിദരിദ്രമാണ്.

ഭീകരത കൊഴുപ്പിക്കാന്‍ ഒമ്പതു രാജ്യങ്ങളിലെ സൈന്യവും എണ്ണമറ്റ സായുധഗ്രൂപ്പുകളും സജീവമാണിവിടെ. എല്ലാറ്റിനുംപുറമെ ‘ബിഗ് ബ്രദര്‍മാരായി’ ഖനനമേഖലയിലെ രാജ്യാന്തര ഭീമന്മാരും.

സമാധാനത്തിലേക്കും പതിവു ഭരണത്തിലേക്കും രാജ്യം തിരിച്ചുവന്നാല്‍ വിഭവങ്ങളുടെ കൊള്ള വഴിമുടങ്ങുമോയെന്ന് ആശങ്കപ്പെടുന്നവരാണ് സംഘര്‍ഷങ്ങള്‍ക്ക് മരുന്നിട്ടുകൊണ്ടിരിക്കുന്നതെന്ന് ലളിതമായി പറയാം. ആഗോള ശക്തികള്‍ക്ക് പ്രശ്‌നത്തിലിടപെടാനും ഇതുതന്നെയാണ് തടസ്സം.

ആഫ്രിക്കയുടെ യുദ്ധഭൂമിയായിമാറിയ ഡി.ആര്‍ കോംഗോയിലെ നടുക്കുന്ന ഭീകരതകള്‍ വേണ്ടവിധം ഇനിയും പുറംലോകത്തത്തെിയിട്ടില്ല. ഇത് മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വിസ് മാധ്യമ പ്രവര്‍ത്തകന്‍ മിലോ റാവുവിന്റെ നേതൃത്വത്തില്‍ കോംഗോ െ്രെടബ്യൂണല്‍ രൂപവത്കരിക്കുന്നത്.

കോംഗോ സര്‍ക്കാര്‍, പ്രതിപക്ഷ രാഷ്ട്രീയക്കാര്‍, സൈനിക നേതൃത്വം, വിമത ഗ്രൂപ്പുകള്‍, യു.എന്‍, വേള്‍ഡ് ബാങ്ക് പ്രതിനിധികള്‍, ഖനന കമ്പനികള്‍, സിവിലിയന്മാര്‍, സാമ്പത്തിക വിദഗ്ധര്‍, അഭിഭാഷകര്‍ തുടങ്ങി എല്ലാവരെയും നേരിട്ടുകണ്ട് പ്രതിസന്ധിയുടെ ആഴവും പരിഹരിക്കാനുള്ള മാര്‍ഗവും ആരായുമെന്ന് മിലോ പറയുന്നു.

വിയറ്റ്‌നാം, ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ 60കളില്‍ രൂപംനല്‍കിയ റസ്സല്‍സാര്‍ത്ര് ട്രൈബ്യൂണല്‍ പോലെയാകില്ലെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്.

രാജ്യത്ത് ആറു ദിവസത്തെ സിറ്റിങ് നടത്തി പരമാവധി പേരില്‍നിന്ന് അഭിപ്രായമാരായും. ശതകോടികള്‍ ആസ്തിയുള്ള പ്രകൃതിവിഭവങ്ങള്‍ വിരലിലെണ്ണാവുന്ന ചിലര്‍ കൈയടക്കിവെക്കുകയും ബാക്കിവരുന്ന ദശലക്ഷങ്ങള്‍ക്ക് കൊടിയ പട്ടിണി വിധിക്കുകയും ചെയ്യുന്നതിലെ അനീതിയും െ്രെടബ്യൂണല്‍ പരിശോധിക്കും.

2002ല്‍ ബിസിയിലെ മലനിരകളില്‍ കണ്ടത്തെിയ കൂറ്റന്‍ ടിന്‍ നിക്ഷേപത്തെ ചൊല്ലി പ്രദേശം സംഘട്ടനഭൂമിയായി മാറിയത്, സമീപനഗരത്തിലെ സ്വര്‍ണഖനി ഏറ്റെടുത്ത കനേഡിയന്‍ കമ്പനി പ്രദേശത്തെ ജനങ്ങളെ മാറ്റിത്താമസിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തിയതോടെ ഗോമ പട്ടണത്തില്‍ സംഘര്‍ഷം വ്യാപിച്ചത് തുടങ്ങിയ വിഷയങ്ങള്‍ ട്രൈബ്യൂണല്‍ അന്വേഷിക്കും.

മാസങ്ങളെടുത്ത് ഇതിന്റെ ഡോക്യുമെന്ററി തയാറാക്കി ലോകമൊട്ടുക്കം പ്രചരിപ്പിക്കാനും െ്രെടബ്യൂണലിന് പദ്ധതിയുണ്ട്.

Top