കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ നിലപാട് അംഗീകരിച്ചു; ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണതൃപ്തിയുണ്ട്. അന്തിമവിജ്ഞാപനം രണ്ട് മാസത്തേക്ക് കൂടി നീട്ടിവെക്കേണ്ടി വരുമെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

119 ഗ്രാമങ്ങളില്‍ പരിസ്ഥിതി പ്രാധാന്യമുള്ളതും അല്ലാത്തതുമായ പ്രദേശങ്ങളുണ്ടാകും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനം നീളും.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നയിച്ച സംശയങ്ങള്‍ക്ക് കേരളം മറുപടി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരടങ്ങുന്ന സംഘമാണ് പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തിയത്.

ചര്‍ച്ച ഫലപ്രദമെന്നും മറ്റ് സംസ്ഥാനങ്ങളുടെ മറുപടി അറിഞ്ഞശേഷം അന്തിമ വിജ്ഞാപനം ഉടനെ പുറപ്പെടുവിക്കുമെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ചയിലെ പ്രസക്ത ഭാഗങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല.

Top