കതിരൂര്‍ മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് നായയെ കൊന്ന് കെട്ടിത്തൂക്കി

കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് നായയെ കൊന്ന് കെട്ടിത്തൂക്കി.

ബോംബേറിനെ തുടര്‍ന്ന് മനോജ് സഞ്ചരിച്ച ഒമിനി വാന്‍ ഇടിച്ചുനിന്ന വൈദ്യുതി പോസ്റ്റിലാണ് പട്ടികളെ കൊന്ന് കയറില്‍ കെട്ടിത്തൂക്കിയിരിക്കുന്നത്.

മനോജിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ഇന്ന് പുഷ്പാര്‍ച്ചന ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കാനിരിക്കെയാണ് നായ്ക്കളെ കെട്ടിത്തൂക്കിയത്. പൊലീസ് എത്തി നായ്ക്കളെ അഴിച്ചുമാറ്റി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്തു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

കഴിഞ്ഞ വര്‍ഷം സപ്തംബര്‍ ഒന്നിന് കാലത്ത് ഉക്കാസ്‌മൊട്ടകിഴക്കേ കതിരൂര്‍ റോഡില്‍ കതിരൂരിന് സമീപം തിട്ടയില്‍മുക്കില്‍ വച്ചാണ് ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന ഇളന്തോട്ടില്‍ മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മറ്റൊരു ആര്‍.എസ്.എസ് പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. കേസില്‍ ഇപ്പോള്‍ സി.ബി.ഐ. അന്വേഷണം നടത്തിവരികയാണ്.

Top