ഒരേയൊരു ആണ്‍ വെള്ള കാണ്ടാമൃഗത്തിനായി 24 മണിക്കൂറും കാവല്‍

നാല്പത് വയസുള്ള സുഡാന്‍ എന്ന ആണ്‍ കാണ്ടാമൃഗം ഇപ്പോള്‍ 24 മണിക്കുറും സായുധ കാവല്‍ കാരന്റെ നിരീക്ഷണത്തിലാണ്. കാരണം ഇവനും കൂടി ലോകത്തോട് വിട പറഞ്ഞാല്‍ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വടക്കന്‍ വെള്ള കാണ്ടാമൃഗത്തിന് ഇനിയൊരു പിന്‍ഗാമിയുണ്ടാവില്ല.

കെനിയയിലെ ഒല്‍ പജേറ്റ സംരക്ഷണ കേന്ദ്രത്തിലാണ് ഈ വെള്ള കാണ്ടാമൃഗം ഇപ്പോള്‍ സൂക്ഷമ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊമ്പ് എടുത്ത് മാറ്റി റേഡിയോ ട്രാന്‍സമിറ്റര്‍ ഘടിപ്പിച്ച് സുഡാനെ നോക്കി കൊണ്ട് 24 മണിക്കൂറും ഇവിടെ കാവല്‍ കാരുമുണ്ട്.
സുഡാന് കൂട്ടിന് ഇവിടെ അതേ ഉപവര്‍ഗത്തില്‍ പെട്ട രണ്ട് പെണ്‍ കാണ്ടാമൃഗങ്ങള്‍ കൂടുയുണ്ട്. ലോകത്ത് ആകെ ബാക്കിയുള്ള അഞ്ച് വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങളുടെ വിഭാഗത്തില്‍ പെട്ടവരാണ് ഈ മൂന്ന് പേരും.

ലോകത്ത് നിന്ന് വെള്ള കാണ്ടാമൃഗങ്ങള്‍ എന്നേന്നേക്കുമായി ഇല്ലാതാകുന്നതിന് സുഡാന്‍ എന്ന ഈ അവസാന ആണ്‍ തരിയിലാണ് ഇനി പ്രതീക്ഷ. ഒരു ദിനം സുഡാന് പിന്‍ഗാമിയായി ഒരു കുഞ്ഞുണ്ടാകുന്നത് കാത്തിരിക്കുകയാണ് ലോകം.
1960 ല്‍ 2000 ത്തിലധികം വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍ ലോകത്തുണ്ടായിരുന്നു എന്നാണ് കണക്ക്. മനുഷ്യര്‍ കൊന്നൊടുക്കിയതിന്റെ ഫലമായി 1980 ആയപ്പോഴേക്കും 15 എണ്ണമായി കുറഞ്ഞു.

കൊമ്പിന് വേണ്ടിയാണ് പ്രധാനമായും വെള്ള കാണ്ടാമൃഗത്തെ മനുഷ്യന്‍ വേട്ടായാടിയിരുന്നത്. ഇവയുടെ കൊമ്പിന് കിലോക്ക് 75000 ഡോളര്‍ വരെ വിലയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ‘കണ്ടാമൃഗത്തിന്റെ കൊമ്പിനും ആനക്കൊമ്പിനുമായി നിരവധി വേട്ടായാടല്‍ ശ്രമം ഇവിടെ നടക്കുന്നുണ്ട്.പലപ്പോഴും ജീവന്‍ പണയപ്പെടുത്തിയാണ് ഞങ്ങള്‍ ഈ ജോലി നിര്‍വഹിക്കുന്നത്’. ഒല്‍ പജേറ്റയിലെ കാവല്‍ കാരനായ ഇരുങ്ങു പറഞ്ഞു.

Top