ഐഎഎസുകാരിയുടെ പ്രണയത്തിന് മുന്നില്‍ ഐഎഫ്എസ് കളഞ്ഞ കാമുകഹൃദയം…

തിരുവനന്തപുരം: ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് (ഐഎഫ്എസ്) കാമുകിക്ക് വേണ്ടി കളഞ്ഞ ഐഎഎസുകാരനും പൂവാലന്മാരെ ഓടിച്ചിട്ട് മര്‍ദ്ദിച്ച് ഐപിഎസുകാരെ കടത്തിവെട്ടിയ ഐഎഎസുകാരിയായ ഭാര്യയും ഇനി കേരളത്തിന് അഭിമാനം.

കാമുകിയും ഭാര്യയുമായ ഡോ. കെ വാസുകി ഐഎഎസിന് വേണ്ടി ലഭിച്ച ഐഎഫ്എസ് തിരുവനന്തപുരം സബ് കളക്ടര്‍ കാര്‍ത്തികേയനാണ് നഷ്ടപ്പെടുത്തിയത്. ഇതുമൂലം കരിയറിലെ വിലപ്പെട്ട മൂന്ന് വര്‍ഷമാണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടത്. ഇപ്പോള്‍ സര്‍വ്വീസില്‍ സീനിയറായ ഭാര്യയെ ‘സല്യൂട്ട് ‘ചെയ്ത് മുന്നോട്ട് പോകേണ്ട സാഹചര്യമാണ് കാര്‍ത്തികേയനുള്ളത്. പ്രായത്തിലും ഭാര്യക്ക് മുന്നില്‍ തലകുനിക്കുകയാണ് ഈ ഭര്‍ത്താവ്. വാസുകിയേക്കാള്‍ പത്ത് മാസം ഇളവുണ്ട് കാര്‍ത്തികേയന്.

സിവില്‍ സര്‍വ്വീസ് ലോകത്ത് അത്ഭുതമായ ഒരു പ്രണയ കഥയിലെ സൂപ്പര്‍ താര ജോഡികളാണ് ഇരുവരും. ഒരുമിച്ച് കോളേജ് കാലഘട്ടം മുതല്‍ പഠിച്ച വാസുകിയും കാര്‍ത്തികേയനും ഡോക്ടര്‍മാര്‍ കൂടിയാണ്. മദ്രാസ് മെഡിക്കല്‍ കോളേജിലെ മില്ലേനിയം ബാച്ച് എന്നറിയപ്പെടുന്ന രണ്ടാം ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.

പഠനകാലത്ത് കോളേജ് ക്യാമ്പസില്‍ നിന്ന് ബസ് സ്റ്റാന്റ് വരെ പൂവാലനെ ഓടിച്ചിട്ട് തല്ലിയ ചരിത്രമുള്ള വാസുകിയുടെ കൈക്കരുത്ത് ചുരുങ്ങിയത് 30 പൂവാലന്മാരെങ്കിലും അറിഞ്ഞിട്ടുണ്ട്.

2008 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷ ഇരുവരും ഒരുമിച്ചാണ് എഴുതിയിരുന്നത്. കാര്‍ത്തികേയന് ഐഎഫ്എസും വാസുകിക്ക് ഐഎഎസും ലഭിച്ചു. ലോകത്തിന്റെ ഇരുഭാഗങ്ങളിലായി വേര്‍പിരിഞ്ഞിരിക്കാന്‍ താല്‍പര്യമില്ലാതിരുന്നതിനാല്‍ ഐഎഫ്എസ് ഒഴിവാക്കുകയായിരുന്നു കാര്‍ത്തികേയന്‍. സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മാത്രമല്ല സിവില്‍ സര്‍വ്വീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും തികച്ചും അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു കാര്‍ത്തികേയന്റെ ഈ സ്ഥാനത്യാഗം.

പിന്നീട് ഐഎഎസ് നേടാന്‍ വീണ്ടും പരീക്ഷ എഴുതിയ കാര്‍ത്തികേയന് ഐആര്‍എസ് ആണ് കിട്ടിയത്. ഒടുവില്‍ നാലാം തവണത്തെ പരിശ്രമത്തിലാണ് ഐഎഎസില്‍ കയറിക്കൂടിയത്. ഐആര്‍എസുകാരനായി നില്‍ക്കെ തന്നെ 2010ല്‍ വാസുകിയെ കാര്‍ത്തികേയന്‍ ജീവിത സഖിയാക്കി. തുടര്‍ന്ന് വാസുകിയുടെ കൂടി സഹായത്തോടെ ആയിരുന്നു 116-ാം റാങ്കോടെ 2011ല്‍ ഐഎഎസ് കരസ്ഥമാക്കിയത്.

ഐഎഎസിനേക്കാള്‍ മീതെയുള്ള ഐഎഫ്എസ് ഒഴിവാക്കി ജീവിതത്തിലെ ഏറ്റവും വലിയ റിസ്‌ക് എടുത്ത കാര്‍ത്തികേയന് ഇപ്പോള്‍ സീനിയറായ ഭാര്യയെ ‘സല്യൂട്ട് ‘ അടിക്കുന്നതിലുമുണ്ട്‌ ഒരഭിമാനം.

പ്രണയം കച്ചവടവല്‍ക്കരിക്കപ്പെടുന്ന അഭിനവ കാലത്ത് ഏവര്‍ക്കും മാതൃകയാണ് ഈ ദമ്പതികളുടെ അപൂര്‍വ്വ പ്രണയവും അതിന് വേണ്ടി കാണിച്ച സാഹസികതയും. നിലവില്‍ ശുചിത്വ മിഷന്‍ ഡയറക്ടര്‍ ആണ് ഡോ. വാസുകി. തിരുവനന്തപുരം സബ് കളക്ടര്‍ ആണ് കാര്‍ത്തികേയന്‍. ഇവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. മുന്ന് വയസുള്ള സയൂരിയും ഒന്നര വയസുള്ള സമരനും.

പോരാട്ട തീവ്രത ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്നു എന്നതാണ് വാസുകിയുടെ പ്രത്യേകത. വി.ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ മുന്‍പ് വാസുകിക്ക് മുന്നില്‍ നടത്തിയ ഒരു സമരത്തില്‍ പെണ്‍മനസ്സിന്റെ ‘ വിപ്ലവവീര്യം’ സഖാക്കള്‍ക്കും ബോധ്യപ്പെട്ടിരുന്നു.

Top