അര്‍ജുന്‍ കപൂറും സോനാക്ഷി സിന്‍ഹയും മോശം അഭിനേതാക്കള്‍

നല്ല അഭിനേതാക്കള്‍ക്കും സിനിമകള്‍ക്കുമായി നിരവധി പുരസ്‌കാരങ്ങളാണ് ഒരോ വര്‍ഷവും നല്‍കുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക അവാര്‍ഡിന് പുറമെ വിവിധ ചാനലുകളും പ്രൊഡക്റ്റുകളും അവാര്‍ഡുകളുമായി രംഗത്ത് എത്തുന്നു. കോടികള്‍ മുടക്കിയുള്ള സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ചാണ് അവാര്‍ഡുകളെല്ലാം വിതരണം ചെയ്യുക. എന്നാല്‍ മോശം നടനും നടിക്കും സിനിമയ്ക്കുമെല്ലാം പുരസ്‌കാരം നല്‍കുന്ന രീതിയുണ്ട് ബോളിവുഡില്‍. ഹോളിവുഡില്‍ ഇത്തരം അവാര്‍ഡ് സ്ഥിരമാണ്. മോശം പ്രകടനത്തിനുള്ള ഗോള്‍ഡന്‍ കേല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അര്‍ജുന്‍ കപൂറും സൊനാക്ഷി സിന്‍ഹയുമാണ് ബോളിവുഡിലെ കഴിഞ്ഞ വര്‍ഷത്തെ മോശം അഭിനേതാക്കള്‍. സൊനാക്ഷിക്ക് ഇക്കാര്യത്തില്‍ ഹാട്രിക്കാണ്, തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് താരം ഈ പുരസ്‌കാരം നേടുന്നത്. ഗുണ്ടയിലെ അഭിനയമാണ് അര്‍ജുന് ഈ നാണക്കേട് സമ്മാനിച്ചതെങ്കില്‍ ആക്ഷന്‍ ജാക്ഷന്‍, ലിംഗ, ഹോളിഡേ എന്നീ സിനിമകളിലെ പ്രകടനമാണ് സൊനാക്ഷിക്ക് വെറുപ്പിക്കലില്‍ ഹാട്രിക് നേടികൊടുത്തത്. സെയ്ഫ് അലിഖാന്‍ നായകനായ ഹംഷിക്കല്‍സാണ് മോശം സിനിമ. സെയ്ഫ്, ഋതേഷ് എന്നിവര്‍ പെണ്‍വേഷം കെട്ടിയ ഈ ചിത്രം തിയെറ്ററിലും ദുരന്തമായിരുന്നു. യൊ യൊ ഹണി സിങ്ങാണ് മോശം ഗായകന്‍. അവാര്‍ഡ് നല്‍കിയാലെങ്കിലും ജനത്തെ വെറുപ്പിക്കല്‍ താരങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഒരോ വര്‍ഷവും വെറുപ്പിക്കല്‍ പ്രകടനവുമായി അഭിനേതാക്കള്‍ മത്സരം നടത്തുകയാണെന്നു സംഘാടകര്‍ പറയുന്നു.

Top