അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് ഷെല്ലാക്രമണം തുടരുന്നു

ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന്‍ പ്രകോപനപരമായി ഷെല്‍ ആക്രമണം തുടരുന്നു. ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ജനവാസ മേഖലയില്‍ പാക് സൈന്യം തിങ്കളാഴ്ച പുലര്‍ച്ചെയും ഷെല്ലാക്രമണം നടത്തി.

ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പൂഞ്ച് ജില്ലയിലെ സുജിയാന്‍, മാന്‍ഡി തുടങ്ങിയ ഗ്രാമങ്ങളിലാണ് പാക് ഷെല്ലാക്രമണം നടന്നതെന്നു ലെഫ്. കേണല്‍ മനീഷ് മേത്ത അറിയിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

തുടര്‍ച്ചയായ എട്ടാം ദിവസമാണ് പാക്കിസ്ഥാന്‍ കരാര്‍ ലംഘനം തുടരുന്നു. രണ്ടു ദിവസത്തെ വെടിവയ്പ്പില്‍ ആറു ജീവനുകളാണ് നഷ്ടപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സുജിയാന്‍, ബലാകോട്ട്, ഹാമിര്‍പുര്‍, മാന്‍ഡി, രാജൗരി, മഞ്ചകോട്, ബെഹ്‌റൂട്ട്, ധര്‍ണ, ഘോല്‍ലാന്‍ഡ്, മന്‍കോട്ട്, ബസൂണി തുടങ്ങിയ ഗ്രാമങ്ങളില്‍ പാക് ഷെല്ലാക്രമണം രൂക്ഷമായിരിക്കുകയാണ്.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ 23നു ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണു വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നത്. ഈ മാസം ഇതിനോടകം 39 തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചതായാണു റിപ്പോര്‍ട്ട്.

ഈവര്‍ഷം ഇതുവരെ 231 തവണ പാക്കിസ്ഥാന്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. ജൂലൈയില്‍ 19 തവണ വെടിനിര്‍ത്തല്‍ ലംഘിച്ച പാക്കിസ്ഥാന്റെ വെടിവയ്പില്‍ മൂന്ന് സൈനികരടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഈമാസം 23നു കൂടിക്കാണാനിരിക്കെയാണ് പാക്ക് സൈന്യം പ്രകോപനമില്ലാതെ ആക്രമണം നടത്തുന്നത്.എന്നാല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച ഒഴിവാക്കാന്‍ ഉദ്ദേശ്യമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

Top