അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു

ജമ്മു: അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ജമ്മുകാശ്മീര്‍ അതിര്‍ത്തിയിലെ കനാചക്, പര്‍ഗ്‌വാല്‍ മേഖലകളിലെ പന്ത്രണ്ടോളം ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി.

ചെറിയ ആയുധങ്ങളും പീരങ്കികളുമുപയോഗിച്ചാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് ആക്രമണം നടത്തുന്നത്. തുല്യമായ രീതിയില്‍ തന്നെയാണ് ഇന്ത്യന്‍ സൈന്യവും തിരിച്ചടിക്കുന്നത്. വെടിവയ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

വെടിവയ്പില്‍ സൈനികര്‍ക്ക് ആര്‍ക്കും തന്നെ പരിക്കില്ല. 48 മണിക്കൂറിനിടെ രണ്ടാം തവണയാണ് പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുന്നത്. ആഗസ്റ്റില്‍ എട്ടു തവണയാണ് പാകിസ്ഥാന്‍ വെടിനിറുത്തല്‍ ലംഘിച്ചത്.

ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ നിയന്ത്രണ രേഖയിലെ കൃഷ്ണഗതി, മാണ്ഡി, ബാലകോട്ടെ, പല്ലന്‍വാല എന്നിവിടങ്ങളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ആഗസ്റ്റ് ഒന്നിന് രണ്ടു തവണ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചു.

Top