അതിര്‍ത്തിയില്‍ പാക് ആക്രമണം തുടരുന്നു; സ്ത്രീയടക്കം 6 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

ജമ്മു: കശ്മീരിലെ ബാലകോട്ടില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പില്‍ ഒരു സ്ത്രീ മരിച്ചു. 23 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. മുപ്പതോളം ഗ്രാമങ്ങളില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തി. കരസേന തിരച്ചടിക്കുന്നു.

ഇന്നലെ മുതല്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ശക്തമായ ആക്രമണമായിരുന്നു. പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ പാക്കിസ്ഥാന്‍ മോട്ടോര്‍ ഷെല്‍ ആക്രമണവും വെടിവയ്പും നടത്തി.

ഇന്നലെ 5 പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ് ഇപ്പോഴും തുടരുകയാണ്. പലതവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

ഈ മാസം 32 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത സംഘര്‍ഷത്തെത്തുടര്‍ന്ന് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ സേന പാക്കിസ്ഥാന്‍ സൈന്യത്തിന് മധുരം കൈമാറിയില്ല.

Top