woman allegedly burnt alive on pyre after greater noida hospital declares her dead

അലിഗഢ്: ഉത്തര്‍പ്രദേശില്‍ ഇരുപത്തൊന്നുകാരിയെ ജീവനോടെ ദഹിപ്പിച്ചതായി കണ്ടെത്തി.
നോയിഡ സ്വദേശിനിയായ യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് ജീവനോടെ ദഹിപ്പിച്ചത്.

യുവതി മരിച്ചെന്ന് നോയ്ഡയിലെ ശാരദ ആശുപത്രി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ചിതയില്‍ വെക്കുമ്പോള്‍ അവര്‍ ശ്വസിച്ചിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.യുവതിയുടെ സഹോദരന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ശ്വാസകോശത്തിലെ അണുബാധ മൂലം യുവതി മരിച്ചതായി ഞായറാഴ്ച ഉച്ചയ്ക്ക് ആശുപത്രി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവും സൃഹൃത്തുക്കളും ചേര്‍ന്ന് യുവതിയുടെ മൃതദേഹം അലിഗഢ് ജില്ലയിലേക്ക് കൊണ്ടുപോയി രാത്രി എട്ടോടെ ദഹിപ്പിക്കുകയായിരുന്നു.

എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ യുവതിയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പൊലീസ് എത്തി ദഹിപ്പിക്കുന്നത് തടഞ്ഞു. 70 ശതമാനത്തോളം കത്തിയ യുവതിയുടെ ശരീരം ചിതയില്‍ നിന്ന് വീണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

ചിതയില്‍ വെക്കുമ്പോള്‍ യുവതി ശ്വസിച്ചിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ യുവതിയുടെ ശ്വാസനളത്തില്‍ നിന്നും കത്തിയ വസ്തുക്കള്‍ കണ്ടെടുത്തു. ജീവനോടെ കത്തിക്കുമ്പോഴാണ് ഇത്തരം വസ്തുക്കള്‍ ശ്വാസനാളിയില്‍ ഉണ്ടാവുക. ജീവനോടെ കത്തിക്കുന്നതില്‍ ഉണ്ടായ ഷോക്കിലാണ് യുവതി മരിച്ചിരിക്കുന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവതിയുടെ ശരീരം തന്നെയാണ് ഇതെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

Top