കിം ജോങ് ഉന്‍ സിപിഎം സമ്മേളനത്തിലേക്ക് പ്രതിനിധിയെ അയക്കുമോയെന്ന് ആകാംക്ഷ !

cpm

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കുന്ന 22-ാം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നവരുടെ പട്ടിക തേടി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം.

സാധാരണ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ പാര്‍ട്ടി കോണ്‍ഗ്രസ്സ് പോലുള്ള ഉന്നത പരിപാടികളില്‍ വിദേശത്ത് നിന്നും സൗഹാര്‍ദ്ദ പ്രതിനിധികള്‍ പങ്കെടുക്കാറുണ്ട്.

എന്നാല്‍ അടുത്തയിടെ കൊച്ചിയില്‍ നടന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഇടതുപക്ഷ പാര്‍ട്ടികളുടെ കൂടിക്കാഴ്ചയില്‍ പാക്കിസ്ഥാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ക്ക് വിസ പ്രശ്‌നം കാരണം പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ത്യയുമായി മാത്രമല്ല ലോകത്ത് ചൈനയും ക്യൂബയും ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ ഒഴികെ മറ്റൊരു രാജ്യവുമായും നയതന്ത്ര ബന്ധമില്ലാത്ത രാജ്യമാണ് ഉത്തര കൊറിയ.

പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ച് ക്ഷണിക്കുന്ന വിദേശ പ്രതിനിധികളില്‍ കമ്യൂണിസ്റ്റ് രാജ്യമായ ഇവിടെ നിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ ഇത്തവണ സി.പി.എമ്മും സി.പി.ഐയും ശ്രമിക്കുമെന്നാണ് ഐ.ബിയുടെ നിഗമനം. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നത്.
cpm
ഉത്തര കൊറിയന്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ‘റെഡ് സിഗ്‌നല്‍’ ഉയരാനാണ് സാധ്യത.

അമേരിക്കക്ക് മാത്രമല്ല ലോക രാഷ്ട്രങ്ങള്‍ക്കാകെ ഭീഷണിയാണ് ഉത്തര കൊറിയയുടെ ആണവ പരീക്ഷണമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

സി.പി.എം ആകട്ടെ സാമ്രാജ്വത്തെ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പാണ് ഉത്തര കൊറിയ ഇപ്പോള്‍ നടത്തുന്നതെന്ന നിലപാടിലാണ്.

കേരള മുഖ്യമന്ത്രിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ നേരത്തെ കിം ജോങ് ഉന്നിനെ പിന്തുണച്ച് സംസാരിച്ചത് ബി.ജെ.പി വിവാദമാക്കിയിരുന്നു.

ഇപ്പോള്‍ മറ്റൊരു പോളിറ്റ് ബ്യൂറോ അംഗവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും ഉത്തര കൊറിയയെ അനുകുലിച്ച് പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. ഉത്തര കൊറിയയെ ഇല്ലാതാക്കാനാണ് അമേരിക്കയുടെ ശ്രമമെന്നാണ് കോടിയേരിയുടെ ആരോപണം.
cpm
അമേരിക്കന്‍ കടന്നാക്രമണത്തെ ചെറുക്കാനുള്ള ബാധ്യത ഉത്തര കൊറിയക്കുണ്ടെന്നും അതിനാണ് ആയുധ ശേഖരണം നടത്തുന്നതെന്നുമാണ് കോടിയേരി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സി.പി.എം ആലപ്പുഴ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം നേതാക്കളുടെ ഈ ഉത്തര കൊറിയന്‍ പ്രേമം പാര്‍ട്ടി സമ്മേളന വേദിയില്‍ പ്രകടമാകുമോയെന്നതാണ് ഇനി അറിയാനുള്ളത്.

എന്തായാലും കിമ്മിന്റെ കമ്യൂണിസ്റ്റ് കൊറിയയുടെ പ്രതിനിധിയെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചാല്‍ അത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്ന കാര്യം ഉറപ്പാണ്.

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top