മൊത്തവില പണപ്പെരുപ്പം 14 മാസത്തെ ഉയരത്തില്‍;4.43 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: മൊത്തവില പണപ്പെരുപ്പം 14 മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കുപുറമെ പച്ചക്കറി വിലയും ഉയര്‍ന്നതാണ് പണപ്പെരുപ്പം 4.43 ശതമാനത്തിലെത്താനിടയാക്കിയത്.മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 3.18 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം മേയില്‍ 2.26 ശതമാനമായിരുന്നു പണപ്പെരുപ്പം. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 1.60 ശതമാനമണ് വര്‍ധനവുണ്ടായിട്ടുള്ളത്. പച്ചക്കറിവില 2.51 ശതമാനവും ഉയര്‍ന്നു.

റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ നാലു ശതമാനത്തിനു മുകളില്‍ പണപ്പെരുപ്പമെത്തുന്നത് തുടര്‍ച്ചയായ ഏഴാമത്തെ മാസമാണ്. ഇന്ധനവില വന്‍തോതില്‍ ഉയര്‍ന്നതും വിലക്കയറ്റത്തിന് വഴിവച്ചിട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ്
ഭക്ഷ്യവില കുതിച്ചുയര്‍ന്നത്.

ഉയര്‍ന്ന വിലക്കയറ്റം നേരിടുക എന്ന ലക്ഷ്യവുമായി റിസര്‍വ് ബാങ്ക് ഇത്തവണ വായ്പാനയ അവലോകനത്തില്‍ പലിശ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തിയിരുന്നു. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് ആറു ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായാണ് ഉയര്‍ത്തിയത്. ഇതോടെ, ബാങ്കുകള്‍ വായ്പ പലിശ വര്‍ധിപ്പിക്കും.

ഇതിനിടെ, ആര്‍.ബി.ഐ. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4.8- 4.9 ശതമാനവും രണ്ടാം പകുതിയില്‍ 4.7 ശതമാനവുമായിരിക്കും ഉപഭോക്തൃവില സൂചികയെന്ന അനുമാനം പുറത്തുവിട്ടിട്ടുണ്ട്.

Top