സംഘ് പരിവാറിനു മുന്‍പില്‍ ആവര്‍ത്തിച്ച് കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര;ബല്‍റാം

VT-balram

കോഴിക്കോട്: അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഫാറൂഖ് കോളേജ് അധ്യാപകനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസെടുത്ത ഭരണകൂട നീക്കം അമിതാധികാര പ്രവണതയെന്ന് വി ടി ബല്‍റാം എംഎല്‍എ.

‘അശുദ്ധി’യുടെ പേരില്‍ സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിര്‍ക്കുന്നതും സ്ത്രീവിരുദ്ധതയാണ്. പക്ഷേ ഇത്തരം അഭിപ്രായങ്ങളുടെ പേരില്‍ നാളിതുവരെ ആര്‍ക്കെതിരേയും ക്രിമിനല്‍ കേസ് എടുത്തതിട്ടില്ല. ഇതിനേക്കാള്‍ എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചരണങ്ങള്‍ കേരളത്തിലുടനീളം നടത്തുന്ന സംഘ് പരിവാര്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കാനോ അഥവാ പേരിന് കേസെടുത്താല്‍ത്തന്നെ അത് മുന്നോട്ടു കൊണ്ടു പോകാനോ കേരളത്തിലെ ആഭ്യന്തര വകുപ്പിന് കഴിയാതെ പോകുന്നുവെന്നതും നമുക്ക് കാണാതിരിക്കാനാവില്ലന്നും ബല്‍റാം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ചര്‍ച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായമാണിത്. ഇതിനെ നിയമത്തിന്റെ കാര്‍ക്കശ്യം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നടപടിയോട് യോജിക്കാന്‍ സാധിക്കില്ല. വര്‍ഗീയതക്ക് മുന്നില്‍ മുഖം നോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല, സംഘ് പരിവാറിനു മുന്‍പില്‍ ആവര്‍ത്തിച്ച് കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ഇന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ മുഖമുദ്രയെന്നും ബല്‍റാം വിമര്‍ശിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഫാറൂഖ് കോളേജ് അധ്യാപകൻ ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ തന്നെയാണ്. തന്റെ മതത്തിന്റേയോ അതിന്റെ വികലമായ വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ സങ്കൽപ്പങ്ങളേക്കുറിച്ചായിരിക്കാം, അതിനെ ഏറിയും കുറഞ്ഞും അംഗീകരിക്കുന്ന ഒരു ഓഡിയൻസിനു മുന്നിൽ അദ്ദേഹം പറഞ്ഞത്. ആ നിലയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും അത്തരം കാഴ്ചപ്പാടുകൾ വച്ചുപുലർത്താത്ത, സ്വന്തം വസ്ത്രധാരണത്തേക്കുറിച്ച് സ്വന്തം നിലക്കുള്ള അഭിപ്രായങ്ങളുള്ള, മറ്റ് എല്ലാ വിദ്യാർത്ഥിനികളേയും മോശക്കാരാക്കി ചിത്രീകരിക്കുന്ന ഒരു ധ്വനി ജൗഹറിന്റെ പ്രസംഗത്തിലുണ്ട് എന്നത് തന്നെയാണ് അതിനെ സ്ത്രീവിരുദ്ധമാക്കുന്നത്. ഏത് വസ്ത്രം ധരിക്കണം, ഏത് ഭക്ഷണം കഴിക്കണം എന്നതൊക്കെ അടിസ്ഥാനപരമായി ഓരോ വ്യക്തിയുടേയും തെരഞ്ഞെടുപ്പാവുന്നതാണ് സാമാന്യ ബോധമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണം. കുടുംബം, മതം, സ്റ്റേറ്റ് എന്നീ ഇൻസ്റ്റിറ്റ്യൂഷനുകൾക്കും സംസ്‌ക്കാരം, പാരമ്പര്യം, സദാചാരം, വിശ്വാസം തുടങ്ങിയ സങ്കൽപ്പങ്ങൾക്കുമൊക്കെ ഇങ്ങനെയുള്ള വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുമേൽ ഒരു പരിധിക്കപ്പുറം കടന്നുകയറ്റം നടത്താൻ അവസരമില്ലാതിരിക്കുന്നത് അഭികാമ്യം മാത്രമല്ല, ഒരു ആധുനിക ജനാധിപത്യത്തിന് അനിവാര്യം കൂടിയാണ്.

എന്നാൽ ഇവിടെ ഈ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ജൗഹറിനെതിരെ ജാമ്യമില്ലാത്ത ക്രിമിനൽ കേസ് ചുമത്താനുള്ള ഭരണകൂട നീക്കം അമിതാധികാര പ്രവണതയാണെന്ന് പറയാതെ വയ്യ. ചർച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായത്തെ നിയമത്തിന്റെ കാർക്കശ്യം ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഒട്ടും യോജിക്കാൻ കഴിയാവുന്ന കാര്യമല്ല. സ്ത്രീകളുടെ “അശുദ്ധി”യുടെ പേരുപറഞ്ഞ് ശബരിമല പ്രവേശനത്തെ എതിർക്കുന്നതും സ്ത്രീവിരുദ്ധതയായി വ്യാഖ്യാനിക്കാവുന്നതാണ്. എന്നാൽ അങ്ങനെ അഭിപ്രായപ്പെട്ടതിന്റെ പേരിൽ നാളിതുവരെ ആർക്കെതിരേയും ക്രിമിനൽ കേസ് എടുത്തതായി കാണുന്നില്ല. ഇതിനേക്കാൾ എത്രയോ ഗുരുതരമായ വിഷലിപ്ത പ്രചരണങ്ങൾ കേരളത്തിലുടനീളം നടത്തുന്ന സംഘ് പരിവാർ നേതാക്കൾക്കെതിരെ കേസെടുക്കാനോ അഥവാ പേരിന് കേസെടുത്താൽത്തന്നെ അത് മുന്നോട്ടു കൊണ്ടു പോകാനോ കേരളത്തിലെ ആഭ്യന്തര വകുപ്പിന് കഴിയാതെ പോകുന്നുവെന്നതും നമുക്ക് കാണാതിരിക്കാനാവില്ല.

വർഗീയതക്ക് മുന്നിൽ മുഖം നോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല, സംഘ് പരിവാറിനു മുൻപിൽ ആവർത്തിച്ച് കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ് ഇന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര.

Top