ദിലീപിനെതിരായ ബ്ലാക്‌മെയില്‍; വിഷ്ണു പോലീസ് കസ്റ്റഡിയില്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തായ മനീഷും കസ്റ്റഡിയിലായിട്ടുണ്ട്.

പരാതി നല്‍കി രണ്ട് മാസത്തിന് ശേഷമാണ് ഈ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
സംവിധായകന്‍ നാദിര്‍ഷയെ വിളിച്ച് പണം ആവശ്യപ്പെട്ടതും വിവാദ കത്ത് കൈമാറിയതും വിഷ്ണു ആയിരുന്നു.

വ്ഷ്ണുവിന്റെ ഭീഷണിയെക്കുറിച്ച് നാദിര്‍ഷാ ശനിയാഴ്ച വെളിപ്പെടുത്തിയത് :

ഒരാള്‍ വിളിച്ചു നേരിട്ടുകാണണമെന്ന് പറഞ്ഞു. കഥ പറയാനാണെന്ന് കരുതി ഒഴിവാക്കാന്‍ നോക്കി.അപ്പോള്‍ പള്‍സര്‍ സുനി പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞു. നടിയുടെ കേസിന്റെ പ്രശ്‌നമാണെന്നു പറഞ്ഞു. പന്തികേട് തോന്നി കട്ടാക്കി. വീണ്ടും വിളിച്ചപ്പോള്‍ സുഹൃത്തിന്റെ ഫോണില്‍ നിന്ന് തിരിച്ചുവിളിച്ചു. സംഭാഷണം രേഖയാക്കി.

വിഷ്ണു എന്നാണ് അയാള്‍ പറഞ്ഞത്. ‘ദിലീപ് പലരുടെയും ടാര്‍ജെറ്റാണ്. കേസില്‍ കുടുക്കാന്‍ പലരും നോക്കുന്നുണ്ട്. ദിലീപ് നിരപരാധിയാണെന്നറിയാം.’ എന്നൊക്കെ ആദ്യം പറഞ്ഞു. ആരാണ് കുടുക്കാന്‍ ശ്രമിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പലരുടെയും പേരുപറഞ്ഞു. അവരില്‍ നടികളും നടന്മാരും നിര്‍മ്മാതാക്കളുമുണ്ട്. പലപേരും കേട്ടപ്പോള്‍ ചിരിവന്നു. ഒട്ടും വിശ്വസനീയമാകാത്ത കാര്യങ്ങള്‍. ‘ദിലീപിന്റെ പേര് പറഞ്ഞാല്‍ കാശുതരാം എന്ന് പറയുന്നുണ്ട്. ഞങ്ങള്‍ അകത്താണല്ലോ. ദിലീപിന്റെ പേരു പറഞ്ഞാല്‍ സപ്പോര്‍ട്ട് ചെയ്യാം എന്നവര്‍ പറയുന്നു. പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അവര്‍ കാശുതരും. പറയാതിരിക്കാന്‍ ദിലീപ് ചേട്ടന്‍ കാശുതരണം.’ എന്നായി പിന്നെ. ദിലീപിനെ വിളിച്ചു കിട്ടാത്തതിനാല്‍ കാര്യങ്ങള്‍ ദിലീപിലെത്തിക്കാനാണ് വിളിച്ചതെന്നും പറഞ്ഞു.

ഓഡിയോ ക്ലിപ്പ് ദിലീപിന് അയച്ചുകൊടുത്തു. ദിലീപ് ഡിജിപിയ്ക്ക് അത് കൈമാറുകയും ചെയ്തു.

Top